29 May 2011

പിണക്കം തീര്‍ത്ത 'പുട്ട്'


പതിവു പോലെ അന്നും സൂര്യന്‍ കിഴക്കുദിച്ചിരുന്നു. പതിവില്ലാതെ അമ്മ കട്ടിലിന്‍റെ മുന്നിലും. തലേദിവസത്തെ ഉറക്കക്ഷീണം സൂര്യന്‍റെ മുഖത്തും ഞാന്‍ നേരത്തെ എണീക്കാത്തതിലുള്ള ദേഷ്യം അമ്മയുടെ മുഖത്തും പ്രകടം. അമ്മയുടെ മുഖം കൂടുതല്‍ സൂര്യപ്രഭയുള്ളതാകുന്നതിന് മുന്‍പ് ഞാന്‍ എണീറ്റ്‌ ബാത്ത് റൂമിലേക്ക്‌ ഓടി. നേരം വൈകിയതു കാരണം പെട്ടന്ന് തന്നെ ഒന്നും രണ്ടുമൊക്കെ തീര്‍ത്ത്, ഉറക്കം പോയതിലുള്ള ദേഷ്യം ഞാന്‍ ടൂത്ത് ബ്രഷിനോട് തീര്‍ത്തുകൊണ്ടിരിക്കുകയാണ്. നോക്കുമ്പോള്‍ കണ്ണാടിയില്‍ ജ്വലിക്കുന്ന അമ്മയുടെ മുഖം. ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി. അമ്മ ഒരുമാതിരി പാകിസ്ഥാന്‍ കാരുടെ കൂട്ട് ഒരു മുന്നറിയിപ്പുമില്ലാതെ ഷെല്ലാക്ക്രമണം തുടങ്ങിയിരിക്കുന്നു.

"പോത്ത് പോലെ വളര്‍ന്നല്ലോടാ, ആ കട്ടില് കിടക്കണ കണ്ടോ...?"
പുറത്തു വല്ല പോത്തുകളുമുണ്ടോ എന്ന് ഞാന്‍ ജനാലയിലൂടെ നോക്കി. ഭാഗ്യം ഇല്ല!!
അമ്മ തുടരുകയാണ്...
"രാവിലെ എണീറ്റ്‌ പോകുമ്പോള്‍ കിടക്ക ശരിയാക്കിയിട്ട് പോകണമെന്നും പുതപ്പു മടക്കി വെയ്ക്കണമെന്നുമൊക്കെ എത്ര പ്രാവശ്യം നിന്നോടൊക്കെ പറയണമെടാ? നീയൊക്കെ എന്നാടാ ഇതെല്ലാം പഠിക്കാന്‍ പോകുന്നത്???"
ബ്രഷ് എന്‍റെ പല്ലുകള്‍ക്കിടയില്‍ കിടന്ന് കൂടുതല്‍ ഞെരിഞ്ഞു.
"നാല് കാശ് സ്വന്തമായിട്ട് സമ്പാദിക്കാന്‍ തുടങ്ങിയിട്ടും നിനക്കൊന്നും ഉത്തരവാദിത്തബോധമില്ലെന്നു വെച്ചാല്‍... എടാ സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുന്നവനായിരുന്നു മഹാത്മാ ഗാന്ധി".

അമ്മ ഇതിലേക്ക് ഗാന്ധിജിയെ കൊണ്ട് വരുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു. സഹികെട്ട് ഞാന്‍ പറഞ്ഞു.

"അതുകൊണ്ടിപ്പോ എന്താ പ്രശനം പല്ല് തേച്ചു കഴിഞ്ഞ് ഞാന്‍ മടക്കി വെച്ചാ പോരെ??"
"നീ എപ്പോഴെങ്കിലും മടക്കി വെയ്ക്ക്. നീയൊക്കെ കെട്ടിക്കൊണ്ടു വരുന്ന പെണ്ണ് ഇതൊന്നും കണ്ടറിഞ്ഞ് ചെയ്യാത്തവളായിരിക്കണം അപ്പോഴേ നീയൊക്കെ പഠിക്കൂ..."

തല്‍ക്കാലത്തേക്ക് രക്ഷപ്പെടാനായി ഞാന്‍ വീണ്ടും ഓടി ബാത്ത് റൂമില്‍ കയറി. കുളികഴിഞ്ഞ് ഡ്രസ്സ്‌ ചെയ്തു ബാഗുമെടുത്ത്‌ ഞാന്‍ പോകാന്‍ റെഡിയായി. കട്ടിലാണെങ്കില്‍ പഴയത് പോലെ തന്നെ കിടക്കുന്നു. ഞാന്‍ വീണ്ടും മറന്നു...

അമ്മ പ്രഭാഷണം തുടരുകയാണ്... കഴിഞ്ഞ 2 കൊല്ലത്തിനുള്ളില്‍ ഉഴപ്പിയതും ഉത്തരവാദിത്തക്കൂടുതല്‍ കൊണ്ട് ഞാന്‍ ചെയ്യതിരുന്നതുമായ സകലമാന കാര്യങ്ങളും ഇടയ്ക്കിടയ്ക്ക് കടന്നു വരുന്നുണ്ട്. അതിനിടയില്‍ മീന്‍ ഫ്രിഡ്ജില്‍ വെയ്ക്കാന്‍ വന്ന അപ്പുറത്തെ വീട്ടിലെ ചേച്ചിയോടും അമ്മ എന്‍റെ കുറ്റങ്ങള്‍ നിരത്താന്‍ തുടങ്ങി...

അതെനിക്ക് പിടിച്ചില്ല. ഇത്രേം നേരമുള്ളത് സഹിക്കാം ഇതൊരുമാതിരി...

ഞാന്‍ പൊട്ടിത്തെറിച്ചു.

ഭാഗ്യം ആര്‍ക്കും കാര്യമായ പരിക്കുകളില്ല...

"എന്‍റെ കാര്യം നോക്കാന്‍ എനിക്കറിയാം... കട്ടില് നേരെയാക്കിയില്ല എന്നും പറഞ്ഞ് ഒരു മനുഷ്യന്‍ എങ്ങനെയാണ് ഉത്തരവാദിത്തമില്ലാത്തവനാകുന്നത്? അമ്മയ്ക്ക് പറ്റില്ലെങ്കില്‍ അത് പറ..." എന്നിങ്ങനെ എണ്ണിപ്പെറുക്കിപ്പറഞ്ഞു തുടങ്ങിയിട്ട് - ‍നിര്‍ത്തിയത്"എനിക്ക് " breakfast വേണ്ട...!! എന്ന വാചകങ്ങളിലാണ്...

അത് കേട്ടപ്പോള്‍ അമ്മ silent ആയി. അല്ലെങ്കിലും മക്കള് ഭക്ഷണം കഴിക്കുന്നില്ല എന്ന് വന്നാല്‍ അമ്മമാരിളകും. എങ്കിലും പറഞ്ഞത് അബദ്ധമായി എന്ന് തോന്നി. കാരണം പതിവിലും നേരത്തെ എണീറ്റ കാരണം നല്ല വിശപ്പുണ്ടായിരുന്നേ... പോരാത്തതിന് എല്ലാ പ്രവശ്യത്തെയും പോലെ ഭക്ഷണം കഴിക്കാനായിട്ട് അമ്മയാണെങ്കില്‍ കാര്യമായിട്ട് നിര്‍ബന്ധിക്കുന്നുമില്ല.

ഞാന്‍ നോക്കുമ്പോള്‍ ഇതൊക്കെ കണ്ടും കെട്ടും എ. കെ. ആന്റണിയെപ്പോലെ  പ്രതികരിക്കാതിരിക്കുന്ന എന്‍റെ അപ്പച്ചന് അമ്മ ഭക്ഷണം വിളമ്പിക്കൊടുക്കുകയാണ്. പ്ലേറ്റിലേക്ക് നോക്കിയപ്പോള്‍ പുട്ടും കടലക്കറിയുമാണ്. 'നമ്മുടെ പ്രിയ വിഭവം'. അത് കണ്ടപ്പോള്‍ തന്നെ എന്‍റെ ദേഷ്യം പകുതി പോയി. "ഞാന്‍ കഴിക്കാം" എന്ന് പറയാന്‍ എന്‍റെ ആത്മാഭിമാനമാണെങ്കില്‍ എന്നെ അനുവദിക്കുന്നുമില്ല.

ഞാന്‍ അമ്മയെ നോക്കി അമ്മ മൈന്‍ഡ് ചെയ്യുന്നില്ല.

അടുത്ത നോട്ടത്തില്‍ കാണുന്നത് തകര്‍ന്നു കിടക്കുന്ന പുട്ടിന്‍ തരികളിലൂടെ സുനാമി അടിച്ച് കയറണ പോലെ ആവി പറക്കുന്ന കടലക്കറി കയറുന്ന കാഴ്ചയാണ്. ഞാന്‍ മെല്ലെ കസേരയിലേക്ക് ഇരുന്നു. എന്നിട്ട് ആലോചിച്ചു പിണക്കമാണോ വലുത് പുട്ടും കടലക്കറിയുമാണോ? അപ്പോഴേക്കും കടലക്കറിയുടെ മണം, KSRTC  ബസ്സ്‌ വയനാട് ചുരം കയറണ പോലെ മൂക്കിലൂടെ അരിച്ചു കയറാന്‍ തുടങ്ങി. ആപ്പോഴാണ് എന്‍റെ ഹൃദയം തകര്‍ക്കുന്ന ആ സംഭവം നടന്നത്. അടുത്ത പുട്ടിന്‍റെ കഷണം കൂടി അപ്പച്ചന്‍ പ്ലേറ്റിലേക്ക് ഇട്ടു. എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ അമ്മ കറിയും.

പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല......... (അമ്മയുടെ മുഖം പോലും)

******************

അന്നത്തെ പുട്ടിനും കടലക്കറിക്കും പതിവിലും രുചിയുണ്ടായിരുന്നു...

കഴിച്ച് കഴിഞ്ഞ് ബൈക്ക് എടുക്കാനായി പുറത്തിറങ്ങിയ എന്നെ നോക്കി സൂര്യന്‍ ഒരു കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ സൂര്യനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു. പുള്ളി ചിരിച്ചു. ഞാന്‍ ചിന്തിച്ചു. അന്നത്തെ പുള്ളിയുടെ പ്രാതലും പുട്ടും കടലയുമായിരുന്നോ എന്ന്...

08 May 2011

ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!

Town വരെ ഒന്ന് പോകാന്‍ വേണ്ടിയാണ് രഘുവിനോട് ബൈക്ക് ചോദിച്ചത്. ചാവി തരുമ്പോള്‍ സ്വന്തം വണ്ടി മനസില്ലാ മനസ്സോടെ കൊടുക്കേണ്ടി വരുന്ന ഏതൊരാളും മനസ്സില്‍ പറയാറുള്ള " കൊണ്ട് പോയി തിന്നെടാ തെണ്ടീ" എന്നീ തിരുവചനങ്ങള്‍ രഘുവും പറഞ്ഞിരുന്നോ എന്നറിയില്ല. ഏതായാലും ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. രഘുവിന്റെ മനസ് മാറുന്നതിനു മുന്‍പ് വണ്ടി എടുക്കാനായി ഞാന്‍ പാര്‍ക്കിങ്ങിലേക്ക്  ഓടി...

നോക്കുമ്പോള്‍ Hero Honda Splendor ഇറങ്ങിയ കൊല്ലം വാങ്ങിച്ച ഒരു Splendor. കണ്ടാല്‍ ഖനനം ചെയ്തെടുത്തതാണോ എന്ന് സംശയം തോന്നും കാരണം അത്രയ്ക്ക് പൊടിയാണ്. കാഷ്ട്ടിക്കാന്‍ പാകത്തിന് വെച്ചാലും കാക്ക പോലും കാഷ്ട്ടിക്കില്ല. ഏതു കളര്‍ ആണെന്ന് catelog നോക്കിയാലേ ഉടമസ്ഥനു പോലും പറയാന്‍ പറ്റൂ. വൈശാലി സിനിമയിലെ അംഗ രാജ്യം പോലെ വെള്ളം കണ്ടിട്ട് കുറേ നാളായിട്ടുണ്ടാവുമെങ്കിലും അതിന്റെ ഉടമസ്ഥനായ ലോമപാദന് അതിലൊന്നും വലിയ താല്പര്യമില്ലാത്തതുകൊണ്ട് തന്നെ അതിന്റെ ഒറിജിനല്‍ കളര്‍ വീണ്ടെടുക്കാന്‍ ഒരു ഋഷ്യസൃംഘനേയും അദ്ദേഹം അനുവദിക്കാറുമില്ല. അതുകൊണ്ടുതന്നെ ചില K.S.R.T.C ബസില്‍ കയറിയാല്‍ ഇരിക്കാറുള്ളതുപോലെ ശകടത്തില്‍ നിന്നും ദേഹത്ത് അഴുക്കു പറ്റാത്ത രീതിയില്‍ സൂക്ഷിച്ചു കയറി ഇരുന്നു. ക്ലച്ച് കിടക്കുന്നത് കണ്ടപ്പോള്‍ കരച്ചില് വന്നു. ആരോ തല്ലിയൊടിച്ച പോലെയാണ് കിടപ്പ്. കാലപ്പഴക്കം കാരണം കീ ഹോളിന്റെ വ്യാസം ദിവസം ചെല്ലുംതോറും കൃത്യമായ അളവില്‍ കൂടിക്കൊരിക്കുന്നതുകൊണ്ട് ആ സ്റ്റാര്‍ട്ട്‌ ആക്കാന്‍ ചാവി വേണമെന്നില്ല ഒരു 25 പൈസ കിട്ടിയാലും മതിയായിരുന്നു. കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ 50 പൈസയും മതിയാകും...

(സംശയിക്കരുത്‌...! സത്യമായിട്ടും അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല).

ഭാഗ്യം ഒറ്റ ചവിട്ടിനു തന്നെ സ്റ്റാര്‍ട്ട്‌ ആയി. അതൊരു പ്രധാന ആകര്‍ഷണമാണെന്ന് രഘു പറഞ്ഞിരുന്നു. അടുത്തയിടെ വാങ്ങിച്ച എന്റെ ബൈക്ക് പോലും മൂന്നാമത്തെ ചവിട്ടിനേ സ്റ്റാര്‍ട്ട്‌ ആകാറുള്ളൂ. ഇനിയും എന്തെല്ലാമാണ് എന്നെ വിസ്മയിപ്പിക്കാനായി കാത്തിരിക്കുന്നത് എന്ന ആകാംഷയോടെ ഞാന്‍ മുന്നോട്ടു പോയി. ഒന്ന് ഹോണ്‍ അടിച്ചേക്കാം എന്ന മോഹവുമായി ഞാന്‍ handle ലെ ഏതോ ഒരു കുഴിയില്‍ നിന്നും ഹോണ്‍ ബട്ടണ്‍ തോയെടുത്ത് അതില്‍  വിരലമര്‍ത്തി. ആട് കരയുന്നത് പോലെയുള്ള ഒരു ശബ്ദം കേട്ട് ഞാന്‍ ചുറ്റും നോക്കി. വേറെ എങ്ങുനിന്നുമല്ല ബൈക്കില്‍ നിന്ന് തന്നെയാണ്. അത് ഉറപ്പു വരുത്താനായി ഞാന്‍ ഒന്നു കൂടി ബട്ടണില്‍ വിരലമര്‍ത്തി ശബ്ദം അവിടുന്ന് തന്നെ... ശബ്ദത്തില്‍ സംഗതിക്ക് കുറവൊന്നുമില്ലെങ്കിലും ശ്രുതി പലയിടത്തും തെറ്റുന്നുണ്ട്‌, ഷട്ജമാണെങ്കില്‍ ഒട്ടുമില്ല. അതില്‍ ഞെക്കുമ്പോള്‍ ഹോണ്‍ അടിച്ചിരുന്നോ എന്നാ മട്ടില്‍ ചിലര്‍ തിരിഞ്ഞു നോക്കും അപ്പോള്‍ നമ്മള്‍ അതെ എന്ന ഭാവത്തില്‍ തലകുലുക്കണം അപ്പോഴേ ആശയവിനിമയം വിജയകരമാകൂ. പിന്നെ ഹോണിനു ശബ്ദമില്ലെങ്കിലും വണ്ടിക്കു മൊത്തത്തില്‍ നല്ല ശബ്ദമില്ലേ എന്ന് ചിന്തിച്ച് ഞാന്‍ ആശ്വസിച്ചു. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ ഇളകി വീഴുന്നത് പോലെ തോന്നുമെങ്കിലും അതൊന്നും കാര്യമാക്കരുത് എന്ന് രഘു പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. Honda CBR ഓടിക്കുന്നതിനേക്കാള്‍ ആളുകളുടെ ശ്രദ്ധ കിട്ടുന്നുണ്ട്‌ എന്ന് മനസിലാക്കിയ എനിക്ക് ചെറിയൊരു ചമ്മല്‍ തോന്നിയെങ്കിലും "അത് കാര്യമാക്കരുത് സധൈര്യം മുന്നോട്ടു പോകൂ ജെനിത്തേ" എന്നെന്റെ മനസ് എന്നോട് മന്ത്രിച്ചു. പെട്രോള്‍ പമ്പിന്റെ മുന്നിലൂടെ പോയാല്‍ തന്നെ, പിന്നെയും ഒരു 1 k m കൂടി മൈലേജ് കിട്ടുന്ന യാണെങ്കിലും, വണ്ടി വാങ്ങിച്ചു കൊണ്ട് പോയാല്‍ പെട്രോള്‍ അടിക്കാത്ത കരിങ്കാലികളുടെ കൂട്ടത്തില്‍ എന്നെ ആരും പെടുത്തരുത് എന്ന ആഗ്രഹമുള്ളത്‌ കൊണ്ട് പെട്രോള്‍ അടിച്ചേക്കാമെന്ന്  വെച്ചു. 30 ല്‍ കൂടുതല്‍ രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ ടാങ്കിന്റെ ഉള്ളില്‍ മുകള്‍ ഭാഗത്തായുള്ള  തുരുമ്പ് ഇളകി വീണു പ്രശ്നമാകാന്‍ സാധ്യതയുള്ളതുകൊണ്ടും മുന്‍പൊരിക്കല്‍ 100 രൂപയ്ക്ക് ഇതില്‍ പെട്രോള്‍ അടിച്ചപ്പോള്‍ ദഹനക്കേട് മാറാനായി 2 pudin hara വാങ്ങിച്ച് ടാങ്കില്‍ ഇടേണ്ടി വന്ന ഒരാളുടെ അനുഭവം മറന്നിട്ടില്ലാത്തത് കൊണ്ടും 30 രൂപയ്ക്ക് മാത്രം പെട്രോള്‍ അടിച്ചു. കൂടുതല്‍ നേരം ഈ ബൈക്കിലുള്ള യാത്ര ആരോഗ്യത്തിനു ഹാനികരമാകും എന്ന് മനസിലാക്കിയ ഞാന്‍ എത്രയും പെട്ടന്ന് ആ ബൈക്ക് കൊണ്ട് ചെയ്യേണ്ട കാര്യം ചെയ്തു തീര്‍ത്തു ബൈക്ക് രഘുവിന് തിരിച്ചേല്‍പ്പിച്ചു. ഈ ബൈക്ക് വളരെ കുറച്ചു നേരം ഓടിച്ചതില്‍ നിന്നും എനിക്ക് മനസിലാക്കാനായത് പ്രധാനമായും 3 കാര്യങ്ങളാണ്‌
  1. ദൈവം എന്നൊരു ശക്തി ഉണ്ട്.
  2. ചമ്മല്‍, നാണക്കേട്‌, ഉളുപ്പ്, ആത്മാഭിമാനം എന്നീ വികാരങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ലെങ്കില്‍ വണ്ടി ഇങ്ങനെയും സൂക്ഷിക്കാം, ഈ വണ്ടിയും ഓടിക്കാം.
  3. നമ്മള്‍ വണ്ടിയെ നോക്കിയില്ലെങ്കിലും വണ്ടി നമ്മളെ നോക്കിക്കൊള്ളും. തെങ്ങും വണ്ടിയും ചതിക്കില്ല.
സ്വന്തം വണ്ടി ഇങ്ങനെ സൂക്ഷിക്കുന്ന ആയിരക്കണക്കിന് രഘുമാര്‍ നമ്മുടെ നാട്ടിലുണ്ട്. ഇങ്ങനെയുള്ളവര്‍ പൊതുവേ എല്ലാക്കാര്യങ്ങളിലും careless mind ഉള്ളവരായിരിക്കും. ഇവരില്‍ കൂടുതല്‍ പേരും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ കുറച്ചു പ്രയാസം കാണിക്കുന്നവരായിരിക്കും. വെള്ളം പോകുന്ന പുറകേ മീനും എന്ന് പറയുന്നത് പോലെയായിരിക്കും ഇവരുടെ ഒരു ജീവിത രീതി. എന്തായാലും ഇങ്ങനെയുള്ളവര്‍ക്ക് ഒരു മാതൃകാപുരുഷോത്തമനായിക്കൊണ്ട് ഞാന്‍ എന്റെ വണ്ടി കഴുകാനായിട്ടു പോവുകയാണ്. പോകുന്നതിനു മുന്‍പ് പ്രശസ്ത ബൈക്ക് മെക്കാനിക് ബൈജേഷ് ബോള്‍ട്ട് നിരത്തിയപ്പോള്‍ തെളിഞ്ഞ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

"സ്വന്തം വണ്ടി എന്ന് പറയുന്നത് സ്വന്തം ഭാര്യയെപ്പോലെയാണ്. നന്നായി നോക്കിയാല്‍ കുടുംബം കോഞ്ഞാട്ടയാവില്ല. എന്ന് മാത്രമല്ല വണ്ടി നന്നായി നോക്കിയാല്‍ ഓട്ടോമൊബൈല്‍ ദൈവങ്ങളുടെ അനുഗ്രഹമുണ്ടാകും. ഇല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് ബ്ലോക്കില്‍ കുടുങ്ങുക, ടയര്‍ പഞ്ചര്‍ ആവുക, ലിഫ്റ്റ്‌ കൊടുത്തവന്‍ തലവേദനയാവുക, എവിടെ വെച്ചാലും വണ്ടിയില്‍ കാക്ക കാഷ്ട്ടിക്കുക, അപ്രതീക്ഷിതമായി പെട്രോള്‍ തീര്‍ന്നു വണ്ടി തള്ളേണ്ടി വരിക തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ പ്രതീക്ഷിക്കാം...'

വാങ്ങിയ നാളുകളില്‍ വണ്ടിയെ പോന്നു പോലെ നോക്കുകയും പിന്നീടു വലിയ സ്നേഹം വണ്ടിയോട് കാണിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ !!!