01 December 2015

വയറുള്ളവന്‍റെ വേദന

ഫോട്ടോയില്‍ വയര്‍ കാണാതിരിക്കാനായി എയര്‍ പിടച്ചു നില്‍ക്കുന്നവന്‍റെ വിഷമം ക്ലിക്ക് ചെയ്യാന്‍ വൈകുന്ന ഫോട്ടോഗ്രാഫറുണ്ടോ അറിയുന്നു.

ഇരുളും മുന്നേ വെളുക്കുന്ന രാത്രികള്‍

ഇരുളും മുന്നേ വെളുക്കുന്ന രാത്രികളുണ്ട്...
പുലരും മുന്‍പേ അസ്തമിക്കുന്ന പകലുകളും...
മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ.


17 September 2015

അവള്‍ പറഞ്ഞത്

പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ പലപ്പോഴും തീരുമാനങ്ങളും നിലപാടുകളും ഇഷ്ട്ടങ്ങളുമെല്ലാം ശരി-തെറ്റുകള്‍ക്ക് അപ്പുറമാണെന്ന് നീ പറഞ്ഞത് എത്ര ശരിയാണ്...

#her #love #life

16 September 2015

മാരിയോ‬

ചാടിക്കടക്കാന്‍ തടസ്സങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ മാരിയോ ഗെയിമിന് രസമെന്താണ്... ആ മാരിയോ ഗെയിമാണ് ജീവിതം.

14 September 2015

ഡബിള്‍ ബാരല്‍

സിനിമയുടെ യദാര്‍ത്ഥ പെയിന്‍ അറിഞ്ഞ കാലം മുതല്‍ സിനിമകളെ കുറിച്ച് നല്ലത് പറയാനുണ്ടെങ്കില്‍ മാത്രമേ എഴുതാവൂ ഇല്ലെങ്കില്‍ എഴുതാതിരിക്കുക എന്ന നല്ല തീരുമാനം ഡബിള്‍ ബാരലിന് വേണ്ടി ഞാന്‍ തെറ്റിക്കുകയാണ്. ചില ഭാഗങ്ങള്‍ ഗംഭീരമായി തന്നെ തോന്നിയെങ്കിലും ടോട്ടാലിറ്റിയില്‍ ഡബിള്‍ ബാരല്‍ വ്യക്തിപരമായി എന്‍റെ ഇഷ്ട്ട സിനിമയല്ല. പരമാവധി ശ്രമിച്ചിട്ടും എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. കുത്തുകള്‍ ചേര്‍ത്ത് വായിച്ചെടുക്കുന്നതില്‍ ഞാന്‍ തോറ്റു. ഇതിലെ അര്‍ത്ഥതലങ്ങളും മേക്കിങ്ങിലെ ബ്രില്ല്യന്‍സും കണ്ടെത്താനും താരതമ്യം ചെയ്യാനും മാത്രം ലോക സിനിമകള്‍ ഒട്ട് ഞാന്‍ കണ്ടിട്ടുമില്ല. നാളെ ഇത് വാഴ്ത്തപ്പെടുമോ താഴ്ത്തപ്പെടുമോ എന്നും എനിക്കറിയില്ല. എന്നിട്ടും ഞാനിത് എഴുതുന്നത് ഒരു കാര്യം എനിക്ക് നിശ്ചയമുള്ളത് കൊണ്ടാണ്. ഡബിള്‍ ബാരല്‍ ഒരു യദാര്‍ത്ഥ സിനിമാ പ്രേമി കണ്ടിരിക്കേണ്ട സിനിമയാണ്. ഐ റിപ്പീറ്റ് യദാര്‍ത്ഥ സിനിമാ പ്രേമി. അതിന്‍റെ അര്‍ത്ഥവും നിര്‍വ്വചനവും, തെളിവും സിനിമകളോടുള്ള മനോഭാവമാണ്. അത് വേറെ ലെവലാണ്. ഈ പ്രസ്താവനയിലെ (അതെ, പ്രസ്താവന തന്നെ) എന്‍റെ രാഷ്ട്രീയം സിമ്പിള്‍ ആണ്. ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും വിജയിച്ചാലും ഇല്ലെങ്കിലും പതിവിനെ പൊളിക്കാന്‍ വരുംകാല സിനിമാക്കാര്‍ക്ക് ഇത് കൊടുക്കുന്ന ധൈര്യമാണ് ഡബിള്‍ ബാരലിന് ഞാന്‍ കൊടുക്കേണ്ട സപ്പോര്‍ട്ട്. അത് ഇഷ്ട്ടത്തിനും ഇഷ്ട്ടക്കേടിനും മുകളില്‍ ആണ് എന്ന് വിശ്വസിക്കുന്നു. അത് പുതുമകളിലേക്ക് കണ്ണ് തുറക്കാനുള്ള കൊതിയാണ്. അതിനി പാളിയാലും വീണ്ടും വീണ്ടും പുതുമകള്‍ക്ക് ടിക്കറ്റ് എടുക്കാനുള്ള എന്‍റെ ആവേശമാണ്. അതിലുള്ള സിനിമയുടെ ഭാവിയാണ്. അതില്‍ പിഴവ് പറ്റിയാല്‍ അത് എന്‍റെ മാത്രം നഷ്ട്ടമാണ്. ഞാനതങ്ങ് സഹിക്കും. സഹിക്കുന്നു... ഇഷ്ട്ടപ്പെട്ട് വാഴ്ത്തിക്കണ്ട സുഹൃത്തുക്കളോടും ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളോടും അസൂയയും ആസ്വദിക്കാന്‍ കഴിയാതെ പോയതിലുള്ള എന്‍റെ സങ്കടവും അറിയിക്കുന്നു. ഇഷ്ട്ടപ്പെടാത്ത ഓരോ സിനിമയും എന്‍റെ മാത്രം നഷ്ട്ടങ്ങളാണ് എന്ന് തിരിച്ചറിയുന്നു. നിന്ദിക്കാതെ അടുത്ത സിനിമയ്ക്ക് കാക്കുന്നു.


#ISupportDoubleBarrel

13 September 2015

റോക്ക്സ്റ്റാര്‍

ഇറ്റലി.

വെറോനയിലെ ഗാലറി ആര്‍ത്തിരമ്പുകയാണ്... സ്റ്റേഡിയത്തിന് അകത്തും പുറത്തും ആരവത്തിന്‍റെ അലയൊലികള്‍. ആവേശത്തിന്‍റെ ഹൃദയമിടിപ്പ്‌ പോലെ അന്തരീക്ഷത്തില്‍ ഡ്രംസിന്‍റെ താളം. വിംഗ്സ് ഓണ്‍ ഫയര്‍ ടൂര്‍ 2011; മ്യൂസിക്‌ കണ്‍സേര്‍ട്ട് തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. പതിനായിരങ്ങള്‍ അക്ഷമരായി അവിടെ കാത്തിരിക്കുന്നത് ഒരെയോരാള്‍ക്ക് വേണ്ടിയാണ്... അവരെ അവിടെ എത്തിച്ചിരിക്കുന്നത് ആ ഒരൊറ്റ പേരാണ്... ജോര്‍ദാന്‍ ... ദ റോക്ക്സ്റ്റാര്‍ ... അയാള്‍ക്ക്‌ വേണ്ടി വേദിയും മനസുകളും ഒരുങ്ങിക്കഴിഞ്ഞിട്ടു നേരമായിരിക്കുന്നു. എന്നാല്‍ ജോര്‍ദാന്‍???

ലോകം കാതോര്‍ക്കുന്ന, ആരാധിക്കുന്ന, ആ മാന്ത്രികന്‍ കുറച്ച് ദൂരെയായി തെരുവില്‍ ഒരു പിടിവലിയിലാണ്... ലോക്കല്‍ ലഹരിശാലായില്‍ നിന്നു തുടങ്ങിയ ഒരു കശപിശ. കുറച്ചു പേര്‍ അയാളെ പിടിച്ച് വെച്ചിരിക്കുന്നു. മര്‍ദിക്കുന്നു. മുഖത്ത് ചോരയുടെ നഖപ്പാടുകള്‍. തിരിച്ച് ആക്രമിക്കുന്ന അയാളില്‍ വല്ലാത്ത ഒരുതരം വന്യത. ഒരുവേള അവരില്‍ നിന്നും കുതറിയോടുന്ന അയാള്‍ പടികളും ഇടവഴികളും കടന്ന് സിഗ്നല്‍ പോലും വക വെയ്ക്കാതെ റോഡ്‌ മുറിച്ചു കടന്ന് ബസില്‍ കയറുന്നു. വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ ഫ്ലക്സിലെ മുഖം തന്നെയല്ലേ ഇതെന്ന് തിരിച്ചറിയുന്ന പിന്‍ സീറ്റുകാരി വൃദ്ധയുടെ അത്ഭുതം. അയാള്‍ ബസ്സിറങ്ങുമ്പോള്‍ സ്റ്റേഡിയത്തിന് പുറത്ത് കാത്തു നില്‍ക്കുന്ന സ്ത്രീകളുടെ ആര്‍പ്പു വിളികള്‍. അത് ശ്രദ്ധിക്കാതെ മെയിന്‍ ഗേറ്റിലേക്ക് നടന്നടുക്കുന്ന ജോര്‍ദാന്‍. ബാരിക്കേടിനോടുള്ള ദേഷ്യം. ഓടിയടുക്കുന്ന കൂടുതല്‍ ആരാധികമാര്‍. പാഞ്ഞടുക്കുന്ന സെക്യൂരിറ്റീസ്. മറ്റൊന്നിലേക്കും ശ്രദ്ധ പോകാതെ സുരക്ഷാ വലയത്തിനോടൊപ്പം വേദിയിലേക്ക് നീങ്ങുന്ന ജോര്‍ദാന്‍. ചടുലമായ ചുവടുകള്‍. ഓരോ ചുവടിലും മുഖത്ത് ആരോടെന്നില്ലാത്ത അമര്‍ഷം. കൂസലില്ലായ്മ. ഇനിയൊന്നും നഷ്ട്ടപ്പെടുവാന്‍ ഇല്ലാത്തവനെപ്പോലെയുള്ള ഒരു നിര്‍വികാരത. ഇടയ്ക്ക് മുകളിലേക്ക് നോക്കി നിശ്വാസം. ഗാലറിയിലേക്ക് അയാള്‍ എത്തുമ്പോള്‍ ഇരട്ടിക്കുന്ന ഇരമ്പം. ജനസമുദ്രത്തിലൂടെ ചാല് തീര്‍ത്ത് ഒടുവില്‍ അയാള്‍ വേദിയിലേക്ക്... മാറുന്ന ഡ്രംസിന്‍റെ താളം. ഊരി നിലത്തിടുന്ന ഓവര്‍കോട്ട്. ഗിറ്റാര്‍ ഏല്‍പ്പിക്കുന്ന സഹായി. പുതിയ ഓവര്‍ കോട്ട് ധരിപ്പിക്കുന്ന മറ്റൊരു സഹായി. 4,3,2... കൈകുടയുന്ന ജോര്‍ദാന്‍. സ്റ്റേജിലെ വലിയ സ്ക്രീനിന് അഭിമുഖമായി ജനങ്ങള്‍ക്ക് പിന്തിരിഞ്ഞ് നില്‍ക്കുന്ന ജോര്‍ദാന്‍. വെള്ളമൊഴിച്ച് കഴുകുന്ന മുഖം. മുറുകുന്ന താളം. ഒരു കുതിപ്പിനുള്ള തയ്യാറെടുപ്പ്. അയാള്‍ തിരിയുന്നു. ബീറ്റ് മാറുന്നു. മൈക്കിനു നേരെ കുതിക്കുന്ന ജോര്‍ദാന്‍. മൈക്കില്‍ ഉറച്ച പിടിത്തം. ആളുകളിലേക്ക്‌ ഒരു നോട്ടം. കണ്ണുകളില്‍ ഗൂഡമായ ഒരു വേദന.  ഉള്ളില്‍ കത്തുന്ന തീയുടെ പ്രതിഫലനം. ജോര്‍ദാന്‍റെ കൈ വിരല്‍ സ്ട്ട്രിങ്ങ്സിലേക്ക്...

ഇമ്മീഡിയറ്റ് കട്ട് റ്റു ഡല്‍ഹി.

കയ്യില്‍ ഗിറ്റാറുമേന്തി അവിടെ ജനാര്‍ദനന്‍ പാടുകയാണ്... അവന്‍റെ ജീവിതം തുടങ്ങുകയാണ്... സംഗീതം മാത്രം സ്വപ്നം കണ്ട ജനാര്‍ദന്‍ എന്ന ശരാശരി ദില്ലിക്കാരന്‍ ചെറുപ്പക്കാരന്‍റെ സ്വപ്നത്തിന്‍റെ, ഉള്ളിലെ സംഗീതമായി മാറുന്ന അവന്‍റെ പ്രണയത്തിന്‍റെ, പ്രണയ നഷ്ട്ടത്തിന്‍റെ, ദര്‍ശനത്തിന്‍റെ, ഒരായുസ്സ് മുഴുവന്‍ പാടിത്തീരുന്ന വേദനയുടെ ജീവിതം... റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിന്‍റെ ആദ്യത്തെ 5 മിനിറ്റ് തന്നെ അത് പറയുന്നുണ്ട്. ഒരുപക്ഷേ ആദ്യ കാഴ്ച്ചയില്‍ വ്യക്തമായേക്കാത്ത ഒന്ന്. ഈ തുടക്കം വീണ്ടും വീണ്ടും കാണുക എന്നത് ഇപ്പോള്‍ ഒരു ശീലമായിരിക്കുന്നു... വീണ്ടും കാണുമ്പോള്‍ കൂടുതല്‍ ആഴം കാണുന്നു. കണ്ടിട്ടുള്ള സിനിമകളിലേക്കും വെച്ച് ഏറ്റവും പ്രിയപ്പെട്ട തുടക്കങ്ങളില്‍ ഒന്നാകുന്നു...


#സിനിമ #ജിവിതം #പഠനം

04 September 2015

കഥയില്ലാത്ത കഥകള്‍ - ആദ്യ പുസ്തകം

എഴുത്തില്‍ പിച്ച വെച്ചത് ഈ ബൂലോകത്താണ്... ചുവടുകളില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചും വീഴ്ചകളില്‍ താങ്ങായും ബൂലോകവും ബ്ലോഗ്ഗര്‍ സുഹൃത്തുക്കളും എന്നും പ്രോത്സാഹനവും പ്രചോദനവുമായിരുന്നു. ആ നിങ്ങളിലേക്ക്... ആദ്യ പുസ്തകം എന്ന 3 വര്‍ഷത്തെ കാത്തിരിപ്പും സ്വപ്നവും അധ്വാനവും പ്രതീക്ഷയും വലിയ സന്തോഷത്തോടെ പങ്കു വെയ്ക്കുന്നു. അതെ, എന്‍റെ ആദ്യ പുസ്തകം 'കഥയില്ലാത്ത കഥകള്‍' സ്റ്റോറുകളില്‍ എത്തിയിരിക്കുന്നു. ചെറുകഥകള്‍ ആണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകര്‍. ആവതാരിക ഉണ്ണി ആര്‍. 2011ല്‍ കുഞ്ഞു കുറിപ്പുകളുമായി ഈ ബൂലോകത്തേക്ക് കാലെടുത്തു വെയ്ക്കുമ്പോള്‍ ഇവിടേക്കൊന്നും എത്തുമെന്ന് കരുതിയതല്ല പ്ലാന്‍ ചെയ്തതുമല്ല. ഹൃദയത്തില്‍ നിന്ന് നന്ദി നന്ദി നന്ദി...



ഓണ്‍ലൈന്‍ പ്രകാശനം ആയിരുന്നു. റൈറ്റര്‍ ഡയറക്ടര്‍ മമാസ് സര്‍ ഓണ്‍ലൈന്‍ ആയി പ്രകാശനം ചെയ്യുകയായിരുന്നു.




എന്നത്തേയും പോലെ പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. പുസ്തകം വാങ്ങിക്കണം. വായിച്ച് അഭിപ്രായം അറിയിക്കണം. പുസ്തകം ആമസോണില്‍ ലഭ്യമാണ്. ആമസോണ്‍ സ്റ്റോര്‍ ലിങ്ക്: http://goo.gl/Ye928c

അടുത്ത് ദേശാഭിമാനി ബുക്ക്‌ ഹൗസ് ഉണ്ടെങ്കില്‍ അവിടെ നിന്നും വാങ്ങാം. അടുത്ത് സ്റ്റോര്‍ ഉണ്ടോ എന്ന് നോക്കാന്‍ ദേശാഭിമാനി ബുക്ക്‌ ഹൗസ് അഡ്രസ്‌ ലിങ്ക്: http://www.chinthapublishers.com/en/index.php?page=contactus

ഇതല്ലെങ്കില്‍ അഡ്രസ്‌ തന്നാല്‍ ഞാന്‍ പോസ്റ്റല്‍ ഏര്‍പ്പാട് ചെയ്യാം.

08 July 2015

മാറ്റത്തിന്‍റെ കോംപാക്റ്റ് ഡിസ്ക്

നാട്ടില്‍ നിന്ന് ടൌണിലേക്കുള്ള ഒരു രാത്രി യാത്ര...

അങ്ങാടിയും പാടങ്ങളും കളിക്കളങ്ങളും കടന്നു പോകുന്ന ആ നാട്ടിന്‍പുറയാത്രയില്‍ ബസ്സിന്‍റെ സ്പീക്കറില്‍ നിന്നും ഒരു ഇംഗ്ലീഷ് സോംഗ്... എല്‍ട്ടണ്‍ ജോണ്‍ ആണ്... ഒരു നിമിഷം ഞാന്‍ പുറത്തേക്ക് നോക്കി... പട്ടണപ്രവേശത്തിന് തയ്യാറെടുക്കുന്ന ഞങ്ങളുടെ പഴയ അതേ പുലരി ബസ്സിന്‍റെ പോക്കില്‍ പുറകോട്ടു പോകുന്നത് വാഷിംഗ്ടണ്‍ DCയോ മിയാമി ബീച്ചോ മറ്റോ ആണെന്ന് ഒരു തോന്നല്‍. ഇംഗ്ലീഷ് പാട്ടും സൈഡ് സീറ്റിലെ തണുത്ത കാറ്റും അടുത്ത് പുതുക്കിയ ബസിലെ ലൈറ്റുകളും ചേര്‍ന്നപ്പോള്‍ ന്യൂയോര്‍ക്കിലെ ഒരു ബീച്ച് സൈഡ് കോഫീ ഷോപ്പില്‍ ഇരിക്കുന്ന പോലെ. നോക്കുമ്പോള്‍ വശങ്ങളില്‍ ഗണേഷ് ടെയ്ലേഴ്സും അനുഗ്രഹ റ്റ്യൂഷന്‍ സെന്‍ററും മാറ്റമില്ലാതെ. പഴയ അതേ ഊര്‍ജസ്വലതയില്‍ കണ്ടക്റ്റര്‍ ബാബുവേട്ടനും, രണ്ട് ബട്ടന്‍സ് അഴിച്ചിട്ട് ഡ്രൈവര്‍ രാഘവേട്ടനും തന്നെ... കിളിയ്ക്ക് മാറ്റമുണ്ട്... എന്നും 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയും', 'ഒരു ദളം മാത്ര'വുമൊക്കെ പാടിയിരുന്ന ആ 80കളുടെ CDയെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍, പിന്നെത്തരാന്‍ മറന്ന ബാക്കിപ്പൈസ ചോദിക്കുമ്പോഴുള്ള അതേ കള്ളച്ചിരിയോടെ ബാബുവേട്ടന്‍ പറഞ്ഞു


"കിളിയായിട്ട് വന്ന പുതിയ ചെക്കന്‍ പിടിപ്പിച്ച് കൊണ്ടോന്ന (പിടിപ്പിച്ചത് എന്നേ ഇപ്പോഴും പറയൂ. ആ പഴയ കാസെറ്റ് കാല ശീലം) CDയാ... ഒരു മാറ്റൊക്കെ വേണ്ടെടോ...?"

ഞാനും ചിരിച്ചു...

അനിവാര്യമായ പുതിയ തലമുറയുടെ മാറ്റം... പുതുമയുള്ള നല്ല മാറ്റങ്ങള്‍ ഇനിയും ഉണ്ടാകട്ടെ... എന്നാല്‍ CD മാറിയാലും പാടവും കളിക്കളങ്ങളുമൊക്കെയുള്ള നാടിന്‍റെ നന്മ മാറാതിരിക്കട്ടെ.

എല്‍ട്ടണ്‍ ജോണ്‍ പാടുന്നു...

"Never say goodbye
Never say goodbye"

01 June 2015

ചെമ്പരത്തി

ചങ്കു പറിച്ചവന്‍ ചന്തയില്‍ വെച്ചപ്പോള്‍ ചുമ്മാതെ പോയവരൊത്തു കൂടി
ചോര പൊടിയുന്ന കണ്ണുമായന്നവന്‍ ചൂരുന്ന ചോദ്യങ്ങള്‍ക്കുത്തരമായ്
കിലോയ്ക്ക് എത്രയാണെന്നൊരുത്തന്‍?
ഫ്രഷ്‌ ആണോ? എന്നൊരുത്തി
തൊട്ടടുത്ത കടയിലെ വിലയെറിഞ്ഞവര്‍,
ISI മുദ്രയും ബാര്‍ കോഡും ചൂഴ്ന്നവര്‍,
ചിന്നിത്തെറിക്കുന്ന ചോര തുടച്ചു കൊണ്ടന്നത്തെ ഊണിനു വില പേശി
ചുളുവിനു ചൂണ്ടുവാന്‍ ചൂളിപ്പറന്നവര്‍ ന്യായവിലയിലുടക്കി നിന്നു
ചോദ്യശരങ്ങള്‍ തന്‍ ദിനമദതന്ത്യത്തില്‍, വിട്ടുപോകാച്ചരക്കാണെന്ന ബോധ്യത്തില്‍ ചങ്കുമെടുത്തവന്‍ വീടുതേടി
മനസുമടുപ്പിന്‍റെ തിരിച്ചുപോക്കിലവന്‍ തെരുവുനായയ്ക്കത് വെച്ച് നീട്ടി
ചേമ്പിലത്താളില്‍ പിടയുന്ന ചങ്കുകണ്ടൊരുനിമിഷമാനായ സ്തബ്ധനായി
ഒരുവേള ബോധം വീണ്ടെടുത്തു കൊണ്ടാനായ ഇരുളിലേക്കോടി മാഞ്ഞു
ഒട്ടിയ വയറുമായ് ഓടുന്ന നായ തന്‍ മോങ്ങലിലന്നവന്‍ വീടു പൂകി

പഴയ സാമാനങ്ങള്‍ തന്‍ തട്ടിന്‍പുറമൊന്നില്‍ ചേമ്പിലപ്പൊതിയ്ക്കന്നു വിശ്രമമായ്‌...

06 May 2015

മനസ് പകര്‍ത്തിയ ചിത്രങ്ങള്‍

നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന വികാരങ്ങളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. എത്രത്തോളം നല്ല ഫോട്ടോഗ്രാഫര്‍ ആണെന്നറിയില്ലെങ്കിലും ഞാന്‍ ഇപ്പോഴും ക്ലിക്ക് ചെയ്തുകൊണ്ടിരിക്കുന്നു... എടുത്ത പ്രിയപ്പെട്ടവയി ചിലത് താഴെ ചേര്‍ക്കുന്നു. 

ഫോട്ടോഗ്രഫി ബ്ളോഗ്: http://jkgraphy.blogspot.in/
ഫോട്ടോഗ്രഫി പേജ്: https://www.facebook.com/jkgraphy?ref=hl


















08 April 2015

സാമ്രാജ്യങ്ങള്‍ അസ്തമിക്കുമ്പോള്‍

ഒരിക്കല്‍ കൂടി അംഗരാജ്യം വരള്‍ച്ച കണ്ടു.

വൈശാലിപ്പുഴ വറ്റി... ജനങ്ങള്‍ ഒരിറ്റു കുടി നീരിനായി വലഞ്ഞു... സൂര്യകോപം താങ്ങാനാവാതെ പലരും മരിച്ചു വീണു തുടങ്ങി.

അന്ന് അവരില്‍ പലരും വൈശാലിയെ ഓര്‍ത്തു. ഒരിക്കല്‍ ഇതുപോലെ കൊടിയ വരള്‍ച്ച കൊണ്ടു വരണ്ട അംഗ രാജ്യത്ത് മഴ പെയ്യിക്കാനായി, സ്ത്രീ സാന്നിധ്യമറിയാത്ത മുനി കുമാരനെ സ്വന്തം ശരീരം വില കൊടുത്തു കൊണ്ടു വന്ന ആ ദേവദാസിയോട് ചെയ്തത് എന്തായിരുന്നു എന്ന് അവര്‍ കുറ്റബോധത്തോടെ തിരിച്ചറിഞ്ഞു. ആ ഓര്‍മ്മകള്‍ പോലും അവരെ ചുട്ടു പൊള്ളിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു.

മുനികുമാരനില്‍ നിന്നും രാജകുമാരനിലേക്ക് ഉയര്‍ന്ന ഋഷ്യശൃംഘന്‍ ഒരിക്കല്‍ കൂടി യാഗത്തിനിറങ്ങി.

ദിവസങ്ങള്‍ നീണ്ട യാഗത്തിനൊടുവില്‍ അംഗരാജ്യം വീണ്ടും മഴ കണ്ടു. അതു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പേമാരി. ഋഷ്യശൃംഘന്‍ പിന്നെയും രക്ഷകനായി. ജനങ്ങള്‍ ആനന്ദനൃത്തം ചവിട്ടി. ലോമപാതന്‍ പുളകിതനായി. രാജകുമാരി സ്വന്തം ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനം കൊണ്ടു.

അവിടെ വൈശാലിയുടെ ഓര്‍മകള്‍ക്ക് വീണ്ടും അവസാനമായി...

എന്നാല്‍ അന്ന് ആ മഴ നിന്നില്ല. ആഹ്ലാദത്തില്‍ മതിമറക്കുന്നവരെ പ്രകൃതി മറന്നു. വൈശാലിപ്പുഴ കര കവിഞ്ഞൊഴുകി. അംഗരാജ്യം പ്രളയത്തില്‍ മുങ്ങി. ഒരിക്കല്‍ ഒരിറ്റു ജലത്തിനായി ദാഹിച്ചവര്‍ക്ക് ജലത്തില്‍ തന്നെ അവസാനമായി.

രാജകുടുംബത്തിന്‍റെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. ഒരു ജീവന്‍ പോലും ബാക്കിയില്ലാതെ അംഗ രാജ്യം നാമാവശേഷമായി.

പിന്നീടവിടെ മഴ പെയ്തിട്ടേയില്ല... മറ്റു ജനതകളാല്‍ വെറുക്കപ്പെട്ട്‌, അവഗണനയുടെ വേദനയറിഞ്ഞ് കാലക്രമേണ ആ നാടൊരു മരുഭൂമിയായി...

ദൂരെ നിന്ന് നോക്കുമ്പോള്‍ അതിനു വൈശാലിയുടെ ചന്തമായിരുന്നു. അതിന്റെ സൗന്ദര്യം ആരെയും വശീകരിക്കുന്നതായിരുന്നു...

19 March 2015

നമ്മുടെ ജീവിതത്തിന്‍റെ ബജറ്റ്

പ്രിയേ,

നടി അമല പോളിനെ ഭര്‍ത്താവ് എ എല്‍ വിജയ്‌ പാരീസില്‍ വെച്ച് പ്രപ്പോസ് ചെയ്ത കഥ നീ എന്നോട് പറയുമ്പോഴുള്ള നിന്‍റെ കണ്ണുകളിലെ തിളക്കവും ആവേശവും എന്നെക്കൊണ്ട് പറയിക്കുന്നതിതാണ്... ഡൊമിനോസില്‍ വെച്ചുള്ള പ്രപ്പോസലും കോഫീ ഷോപ്പുകളിലും മള്‍ട്ടിപ്ലക്സിലും തളിര്‍ക്കുന്ന പ്രണയവും താജില്‍ വെച്ചുള്ള റിംഗ് എക്സ്ചേഞ്ചും കല്യാണവും  പാരീസില്‍ വെച്ചുള്ള ഹണിമൂണുമാണ് നീ വിഭാവനം ചെയ്യുന്നതെങ്കില്‍ അറിഞ്ഞു കൊള്‍ക; പാളയത്ത് തട്ട് ദോശ കഴിഞ്ഞ് ഡബിള്‍ ഓംലെറ്റിനു മുന്നേയുള്ള പ്രപ്പോസലും കടം വാങ്ങിച്ച കൂട്ടുകാരന്‍റെ ബൈക്കിലായി ബീച്ചിലും സരോവരത്തിലും തളിര്‍ക്കുന്ന പ്രണയവും ടാര്‍പ്പോളിന്‍ വലിച്ചു കെട്ടിയ പന്തലിനടിയിലെ നിശ്ചയവും കല്യാണവും, കൂടിപ്പോയാല്‍ വയനാട് കുറുവ ദ്വീപും തുഷാര ഗിരിയും കണ്ടു മടങ്ങുന്ന നമ്മുടെ ഹണിമൂണുമാണ് എന്‍റെ സ്വപ്നങ്ങളുടെ ബജറ്റിലുള്ളത്... നിന്‍റെ ജീവിതനിയമസഭയില്‍ ഈ ബജറ്റ് പാസാകുമെങ്കില്‍ പണയം വെക്കാന്‍ ഇടയ്ക്ക് മാലയും വളയും തരാനുള്ള മനസ് ആര്‍ജിച്ചു കൊള്ളുക. ഒന്ന് മാത്രം ഞാന്‍ ഉറപ്പു പറയാം ഉള്ളായ്മകളേക്കാള്‍ ഇല്ലായ്മകളുടെ ഒരുമിച്ചുള്ള അതിജീവനത്തിനൊടുവില്‍ കോഴിക്കോട് പാരീസിനേക്കാള്‍ നല്ലതാണെന്ന് നീ എന്‍റെ കണ്ണുകളില്‍ നോക്കി പറയുന്ന ഒരു നിമിഷം വരും... ഒരുപക്ഷേ ലോക പ്രണയ ഭൂപടത്തില്‍ പാരീസിനേല്‍ക്കുന്ന ആദ്യത്തെ കളങ്കമായിരിക്കും അത്.

11 March 2015

ചുണ്ടുകള്‍ക്ക് പറയാനുള്ളത്

ചുംബിച്ചു കൊണ്ടിരിക്കുമ്പോള്‍ മെഴുകു പോലെ ഉരുകി അവസാനിക്കണം...
ബോധം മറയും വരെ ഇതളുകള്‍ അടരാതെ
നിലംപറ്റിക്കിടന്ന് അവസാന നിമിഷവും മധുരം നുകര്‍ന്ന്‍
ഒടുക്കം ഉരുകിയൊലിച്ചു ചെല്ലുന്നിടത്തേയ്ക്ക് കോര്‍ത്തിരിക്കുന്ന ചുണ്ടുകളായി തന്നെ പതിയെ ഊര്‍ന്നു ചേരണം
ശേഷം വേര്‍തിരിച്ചെടുക്കാനാകാതെ പറ്റിച്ചേര്‍ന്നു മണ്ണില്‍ പടരണം
എന്നിട്ടൊരിക്കല്‍ ചുംബിച്ചു നില്‍ക്കുന്ന ചുണ്ടുകളെ ഓര്‍മിപ്പിക്കുന്ന പൂവായി ഭൂമിയില്‍ വിരിയണം...

24 February 2015

ഫോര്‍വേര്‍ഡ് മെസ്സേജ്

കത്തുകള്‍ ഇല്ലാതായി സേവനം അവസാനിപ്പിച്ച ആ പോസ്റ്റ്‌ ഓഫീസില്‍ അവസാനം വന്ന കത്ത് പോസ്റ്റ്‌മാന്‍ തന്‍റെ പേരില്‍ പോസ്റ്റ്‌ ചെയ്തതായിരുന്നു. ഇന്നും സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ കത്ത് അയാളുടെ സ്വന്തം കൈപ്പടയില്‍ ഇങ്ങനെ തുടങ്ങുന്നു "അക്ഷരങ്ങളെ സ്നേഹിക്കുന്ന പ്രിയ സുധാകരന്..."

22 February 2015

പ്രായം കുറയ്ക്കുന്ന മരുന്ന്


ഇതിലേക്ക് തന്നെ ഇങ്ങനെ നോക്കിയിരിക്കുമ്പോള്‍ എനിക്കാ ബെല്ലടി കേള്‍ക്കാം... ഇന്‍റര്‍വെല്ലിനു തോല് പോയ മുട്ടില്‍ നീറ്റല്‍... പാന്‍സിന്‍റെ ഇടത്തേ പോക്കറ്റില്‍ ഓട്ടയുണ്ട്... വായില്‍ മുന്‍നിരയിലെ പല്ലുകള്‍ക്ക് പുറകില്‍ മുകളിലായി പല്ലിന്‍മേലൊട്ടി പറ്റിപ്പിടിച്ചിരിക്കുന്നു......

എത്ര എന്തൊക്കെ നേടിയാലും സമ്പാദിച്ചാലും സ്കൂള്‍ ഫോട്ടോ സൂക്ഷിച്ചു വെയ്ക്കാത്തവന്‍ എത്രയോ നിസ്സാരന്‍ ആണ് സുഹൃത്തുക്കളേ... കാരണം ഇതൊരു മരുന്നാണ്... ഏതൊരാളുടെ ഫസ്റ്റ് എയ്ഡ് ബോക്സിലും ഉണ്ടായിരിക്കേണ്ട മരുന്ന്. വല്ലാതെ മടുക്കുമ്പോ ഇടയ്ക്കിങ്ങനെ ഇതെടുത്തു വെച്ച് നോക്കണം... അപ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്... തലവേദനയ്ക്ക് ബാം തേയ്ക്കുന്ന പോലെ തലച്ചോറിലേക്ക് തണുപ്പ് മെല്ലെ കയറും. ടൈം മെഷീനിലെന്ന പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ പുറകോട്ടു പോയി, കാലം പോയപ്പോള്‍ വന്നു ചേര്‍ന്ന കേടുകളില്‍ നിന്ന് അല്‍പനേരത്തേക്ക് ആശ്വാസം നേടിക്കൊണ്ട് മനസും ശരീരവും ഇളയതാകുന്ന ഒരു കായകല്‍പ സുഖം. അങ്ങനെയൊരു ആശ്വാസത്തിന്‍റെ തണുപ്പില്‍ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട് ഫോട്ടോകളെ ഫംഗസുകള്‍ കയ്യടക്കുന്നത് എന്തുകൊണ്ടാണെന്ന്... ഓര്‍മ്മകളുടെ തീരാത്ത വിശപ്പാണവറ്റകള്‍ക്ക്... നൊസ്റ്റാള്‍ജിയ ഇല്ലെങ്കില്‍ മരിച്ചു പോകുന്ന പാവങ്ങള്‍...

NB: കക്കോടി പഞ്ചായത്ത്‌ യു പി സ്കൂള്‍ ഏഴാം ക്ലാസ്സ്‌ ഡിവിഷന്‍ B ഗ്രൂപ്പ്‌ ഫോട്ടോ. നിറമുള്ള വരയന്‍ കുപ്പായത്തില്‍ ഞാന്‍ :)

12 February 2015

ഹൃദയമില്ലാത്തവന്‍

തിരക്കുള്ള കമ്പാര്‍ട്ടുമെന്റിലെ വിന്‍ഡോ സീറ്റില്‍ കണ്ട അവളോട്‌ ഞാന്‍ ചോദിച്ചു "അരികില്‍ ആളുണ്ടോ?" നില്‍ക്കാന്‍ മടിയുണ്ടായിട്ടല്ല. അവള്‍ക്കരികില്‍ ഒന്നിരിക്കാനുള്ള കൊതി കൊണ്ട്... എന്നാല്‍ മനോഹരമായ ആ രൂപം 'ആളുണ്ട്' എന്ന് ചന്തത്തില്‍ തലയാട്ടി. നിരാശയില്‍ വാതില്‍പ്പടി റിസര്‍വ് ചെയ്യാനായി നീങ്ങിയ ഞാന്‍  അറിയുന്നുണ്ടായിരുന്നു ഇടം പക്കം ഒരു ഭാരക്കുറവ്. തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ ഹൃദയം അവള്‍ക്കരികില്‍ ഇരിക്കുന്നു. ചോരത്തുള്ളികളില്‍ സല്‍വാര്‍ തുമ്പ് മുട്ടിക്കൊണ്ട്... യാത്രകളില്‍ അപൂര്‍വ്വമായി സംഭവിക്കാറുള്ള ഈ സൌഭാഗ്യത്തിന്‍റെ ആഹ്ലാദ മണിക്കൂറുകള്‍ക്കൊടുവില്‍ ഒരു സ്റ്റേഷനില്‍ അവളോടൊപ്പമിറങ്ങിയ എന്‍റെ ഹൃദയത്തെ ഞാന്‍ നോക്കി നിന്നു. ഒപ്പം പറ്റിച്ചേര്‍ന്നു നീങ്ങുന്ന ആ ചോരത്തുണ്ട് അല്പം മുന്നോട്ട് ചെന്ന ശേഷം ഒന്ന് തിരിഞ്ഞ് കൈവീശിക്കാണിച്ചു. അപ്പോള്‍ ബുദ്ധി ചോദിച്ചു. "ഇനി എന്നാ മടക്കം?" ഹൃദയം കുസൃതിച്ചിരിയില്‍ പറഞ്ഞു "തീര്‍ച്ചയില്ല... ഒരുപക്ഷേ യാത്രകള്‍ ഇനിയും വേണ്ടി വന്നേക്കും" ഞാനും ചിരിച്ചു... അന്നേരമുള്ള എന്‍റെ മനംമയക്കത്തില്‍ പടി കയറാന്‍ കൈ സഹായം പ്രതീക്ഷിച്ചു പരാജയപ്പെട്ട് അവസാനം സ്വയം ഏന്തിക്കയറിയ ആ വൃദ്ധന്‍ മനസ്സില്‍ വിളിച്ചിരുന്നിരിക്കണം "ഹൃദയമില്ലാത്തവന്‍..."

മനസ്സില്‍ ഇഷ്ട്ടം തോന്നിയ എല്ലാ പെണ്‍കുട്ടികള്‍ക്കുമായ്, കുഞ്ഞു കഥകളുടെ കൂമ്പാരത്തില്‍ നിന്നൊരെണ്ണം... :)

09 January 2015

'വധുവിനെ ആവശ്യമുണ്ട്'

(ധാരാളം പ്രതികരണങ്ങള്‍ കിട്ടിയ ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ ബ്ലോഗിലേക്ക് റീ ഷെയര്‍ ചെയ്യുന്നു)

'വധുവിനെ ആവശ്യമുണ്ട്'

കലാകാരനും കഠിനാധ്വാനിയുമായ ചെറുപ്പക്കാരന്‍ വധുവിനെ തേടുന്നു...

തല്‍ക്കാലത്തേക്ക് അണ്‍ലിമിറ്റെഡ് സ്നേഹവും കരുതലും സ്വതന്ത്ര്യവും വീട്ടുജോലികളില്‍ പങ്കാളിത്തവും മാത്രം പ്രതീക്ഷിക്കാം... എഴുത്തിന്‍റെ ഇടവേളകളില്‍ അവള്‍ക്കായ്‌ കവിതകളും പ്രണയലേഖനങ്ങളും എഴുതും... ഫേസ്ബുക്ക്‌ പോസ്റ്റുകള്‍ക്ക് കൃത്യമായി ലൈക്കും കമന്റും... ഭാര്യയെ പുകഴ്ത്തി പോസ്റ്റുകള്‍ ഇടും. ദിവസവും ഒരു പുതിയ കഥയെങ്കിലും പറഞ്ഞ് ഉറക്കും...

പെണ്‍കുട്ടിക്ക് സാമ്പത്തിക ഭദ്രത നിര്‍ബന്ധം. പയ്യന് വരുമാനമാകും വരെ പറ്റ് വ്യവസ്ഥയില്‍ ചിലവിനു കൊടുക്കാന്‍ ബുദ്ധിമുട്ടില്ലാത്ത കുട്ടികള്‍ക്ക് മുന്‍ഗണന. എല്ലാ തരം കലകളോടുമുള്ള താല്‍പര്യവും കലാകരന്മാരോടുള്ള ബഹുമാനവും വേണം. സിനിമ എഴുത്ത് എന്നൊക്കെ പറഞ്ഞിറങ്ങി പട്ടി ചന്തയ്ക്ക് പോയ പോലെ തിരിച്ചു വന്നു കയറുമ്പോള്‍ ശവത്തില്‍ കുത്താത്ത പ്രകൃതമായിരിക്കണം.

പേടിക്കണ്ട പാവമാണ്. മൊത്തത്തില്‍ നഷ്ട്ടം വരൂല്ല. അത് ഗ്യാരണ്ടി :P

എന്ന്

ജെനിത് കാച്ചപ്പിള്ളി
28 December, 2014


03 January 2015

കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസ്

അവള് പിണങ്ങുമ്പോള്‍ വന്നിരുന്ന് ആവലാതിപ്പെടാന്‍
അവളിട്ടേച്ചു പോകുമ്പോള്‍ വന്നു കിടന്ന് കിടന്ന് മാനം നോക്കി കരയാന്‍
വഴക്കിട്ട് വീട് വിട്ട രാത്രികളില്‍ പുല്‍പ്പായയില്‍ അഭയമാകാന്‍
കംബൈന്‍ സ്റ്റഡി എന്ന പേരില്‍ പുതിയ സൊറകളുടെ കെട്ടഴിക്കാന്‍
നുള്ളിപ്പെറുക്കി വാങ്ങിയ ബിയര്‍ ബോട്ടിലുകളുടെ ചിയേഴ്സ് പറയാന്‍
അയല്‍പക്കത്തെ ചന്ദ്രികയെ നോക്കി ഏകാന്ത ചന്ദ്രികേ പാടാന്‍
പുതിയ കുരുത്തക്കേടുകളുടെ കുരുത്തോല മെടയാന്‍
എനിയ്ക്കൊരിടമുണ്ട്...

ആശ്രയത്തിന്‍റെ ഒന്നാമിടം-
ഒരിക്കലുമടയാത്ത സൗഹൃദത്തിന്‍റെ മനോഹരമായ മട്ടുപ്പാവ്...
കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസ്...

19 December 2014

മറ്റൊരു IFFK കൂടി കടന്നുപോകുമ്പോള്‍...

വ്യാഴം. സമയം രാത്രി 8.40. മാംഗളൂര്‍ എക്സ്പ്രസ്സ്‌ പുറപ്പെടുകയാണ്... ജനാലയ്ക്കരികില്‍ ഞാനുണ്ട്... അതെന്നെ തിരിച്ചു കൊണ്ടുപോകുന്നത് അടുത്ത ഡിസംബര്‍ വരെ നീളുന്ന പുതിയ കാത്തിരിപ്പിലേക്കാണ്, 2010 മുതല്‍ ശീലമായ ഒരു വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട കാത്തിരുപ്പുകളില്‍ ഒന്നിലേക്ക്... സ്കൂള് തുറക്കുന്നതിനു തലേ ദിവസത്തെ കുട്ടിയുടെ മനസോടെ ഞാന്‍ ഇരിക്കുന്നു... മടക്കയാത്രയില്‍ പുറം കാഴ്ച്ചകളോടൊപ്പം പുറകോട്ടു പോകുന്നത് 19ആം അന്താരാഷ്ട്ര ചലച്ചിത്ര മേളയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു ചെറിയ ഭാരം, ഒരു കുഞ്ഞു നീര്‍ക്കെട്ട്. രണ്ടാമത്തെ പെഗ് തലച്ചോറിലേക്ക് എത്തുമ്പോഴുള്ള മന്ദത.  കഴുത്തില്‍ കിടക്കുന്ന ഡെലിഗേറ്റ് പാസ് അഴിച്ച് മാറ്റുമ്പോള്‍ കടല്‍തീരത്ത് പുതിയ ലോകം തീര്‍ത്ത് ചേര്‍ന്ന് നടന്നിരുന്ന പ്രിയപ്പെട്ടവളുടെ കൈ മനസില്ലാ മനസോടെ വിട്ടു പിരിയും പോലെ...

വിളക്കുകള്‍ അണഞ്ഞ സ്ലീപ്പര്‍ കൂപ്പയിലെ അപ്പര്‍ ബര്‍ത്തില്‍ ഇപ്പോള്‍ കണ്ണ് തുറന്നു പിടിച്ച്‌ ചിന്തിച്ചു കൊണ്ട് കിടക്കുമ്പോള്‍ എന്‍റെ പ്രിയ കൂട്ടുകാരാ അന്ന് നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടുന്നുണ്ട്... അന്നത്തേക്കാള്‍ വ്യക്തമായി, ഒരുപക്ഷേ ഹൃദയത്തില്‍ നിന്ന്...

"എന്തുകൊണ്ട് നീ ചലച്ചിത്ര മേളയെ ഇത്രയധികം ഇഷ്ട്ടപ്പെടുന്നു? Don't you think you have been overrating IFFK?"

മേളയുടെ വര്‍ഷങ്ങളുടെ അനുഭവം സ്വന്തമായുള്ളവര്‍ക്ക് പോലും മേളയുടെ വികാരം അതേ അര്‍ത്ഥത്തില്‍ ആസ്വദിക്കാനായിട്ടില്ല എന്നതിരിക്കെ IFFK എന്ന എന്‍റെ എന്നത്തേയും വികാരതീക്ഷ്ണതയോടുള്ള നിന്‍റെ സംശയം തികച്ചും ന്യായമാണ്. അതിനു ഉത്തരം പറയേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉത്തരമിതാണ്...

ഇല്ല സുഹൃത്തേ, ഒരിക്കലുമല്ല.

കാരണം ബുദ്ധി കൊണ്ടുള്ള കാഴ്ച്ചയുടെ ഒരു ചടങ്ങല്ല... ഹൃദയം കൊണ്ടുള്ള അനുഭവത്തിന്‍റെ ഒരനുഷ്ടാനമാണ് എനിക്ക് മേള... അല്ലാതെ അത് സിനിമാക്കാരന്‍റെ പുറം പൂച്ചോ ബുദ്ധിജീവിയുടെ നാട്ട്യമോ അല്ല. സിനിമയുടെ പേരില്‍ പ്രിയപ്പെട്ട ഒരാളുടെ കൂടെ ചുറ്റാന്‍ കിട്ടുന്ന ഒരവസരവുമല്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 500 രൂപയുടെ ചിലവില്‍ ലോകം കാണാന്‍ കിട്ടുന്ന അവസരം. എന്നെ സംബന്ധിച്ചിടത്തോളം, നരകത്തില്‍ ചാട്ടയടി കൊള്ളുമ്പോഴും കാവല്‍ക്കാരന്‍റെ എണ്ണം തെറ്റിയത് പറഞ്ഞ് ചിരിക്കാന്‍ കൂടെ കാണുന്ന പ്രിയപ്പെട്ടവരുടെ ഒരു സംഘം മനോഹരമാക്കുന്ന യാത്ര. പൂരത്തിന് വെടിക്കെട്ട്‌ മോശമായാലും കഴിച്ച പാലൈസിന്‍റെ രുചിയില്‍ ലാഭം കാണാന്‍ കഴിയുന്ന മനസിന്‌ എളുപ്പത്തില്‍ ഭംഗി കണ്ടെത്താവുന്ന ഒരനുഭവം.

മേളയെന്നത് ശീതീകരിച്ച നാല് ചുവരുകള്‍ക്കുള്ളിലെ ഒരു സാക്ഷിയാകല്‍ എന്നതിലുപരിയാണ്... ഭക്ഷണം പോലും ഒഴിവാക്കി മണിക്കൂറുകള്‍ ക്യൂ നിന്നും ഇടിച്ചു കയറിയും സീറ്റ് കിട്ടാതെ നിലത്തിരുന്നും വാതില്‍ക്കല്‍ ഇറുകി നിന്നും ആസ്വദിക്കുന്ന ഒരനുഭൂതിയാണത്. ക്ഷമയുടെ പരിധി ഉറക്കത്തിലേക്ക് കടന്നാലും അടുത്തതിനായി ഓടാന്‍ മടി തോന്നാത്ത ഒരനുഭൂതി... അതില്‍ കൈരളിയിലെ അയ്യപ്പന്‍ പടിയിലെ ഇരുത്തമുണ്ട്, തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്കുള്ള ഓട്ടമുണ്ട്, എത്ര മറിച്ചു നോക്കിയിട്ടും മതിയാകാതെ കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കുന്ന സ്ക്രീനിംഗ് ഷെഡ്യൂളുണ്ട്, "കണ്ടോ? എങ്ങനെയുണ്ട്?" എന്നിങ്ങനെയുള്ള അന്വേഷണങ്ങളുമായി സിനിമ എന്ന ഒറ്റ മാധ്യമത്തിന് പുറത്തുള്ള മനസ് കൈമാറ്റങ്ങളുണ്ട്, പുതിയതായി ഉണ്ടാകുന്ന സൗഹൃദങ്ങളുണ്ട്, വേദികളില്‍ ആശ്വാസം കണ്ടെത്തുന്ന മനസുകളുണ്ട്, കൂവലും ബഹളവും യോജിപ്പുകളും വിയോജിപ്പുകളും പ്രശ്നങ്ങളുമുണ്ട്, അനന്തപുരിയുടെ തെരുവുകളിലൂടെയുള്ള രാത്രിനടത്തമുണ്ട്, രാത്രി വൈകുവോളം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകളുണ്ട്, അധ്യാപക ഭവനിലേയും തമ്പുരുവിലേയും താമസമുണ്ട്, ഒടുവില്‍ അഭയം കിട്ടിയ ആനന്ദിന്‍റെ മുറിയുണ്ട്, ദീര്‍ഘ ചതുരമുള്ള ആ ഹാളിലെ ദ്രവിച്ചു തുടങ്ങിയ പ്ലാസ്റ്റിക്‌ പായയിലെ ഉറക്കമുണ്ട്, ഫ്ലഷ് കേടായ ടോയ്ലെറ്റ് ഉണ്ട്...

സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് മേള ആത്മാര്‍ത്ഥമായ ഒരു ഇഷ്ട്ടത്തോടുള്ള അടങ്ങാത്ത ആവേശമാണ്, ചിലര്‍ക്കത് പതിവ് മടുപ്പുകളില്‍ നിന്നുള്ള ഒരു വിടുതല്‍... ഒരാഴ്ച്ചത്തെ ധ്യാനം... മറ്റു ചിലര്‍ക്ക് സമാന മനസുകളുടെ ഒത്തു ചേരല്‍, കലയെ സ്നേഹിക്കുന്നവര്‍ക്ക് മേന്മ മനസിലാക്കാനുള്ള അവസരം, സ്വയം വിലയിരുത്തുന്നവര്‍ക്ക് എത്ര നിസ്സാരനാണ്‌ ഞാന്‍ എന്ന തിരിച്ചറിവും സര്‍ഗാത്മകതയിലെ ഊര്‍ജ്ജവും പ്രചോദനവും, ഇനി ജീവിതത്തിലെ കുഞ്ഞു കാര്യങ്ങളില്‍ പോലും കൗതുകം കണ്ടെത്തുന്നവര്‍ക്കോ മേളയെന്നത് ഇതിനൊക്കെ പുറമേ എല്ലാറ്റിനോടുമോപ്പം ചേര്‍ന്ന് നില്‍ക്കുന്ന അനുഭവങ്ങളും ഓര്‍മ്മകളും...

എനിക്ക് ഇതെല്ലാമാണ്...

അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും മേള നഷ്ട്ടപ്പെടുന്ന  ചങ്കുകളുടെ പിടപ്പ് എനിക്ക് കേള്‍ക്കാം... മാസങ്ങള്‍ക്ക് മുന്‍പേ കള്ളങ്ങള്‍ പറഞ്ഞ് ചെല്ലുന്ന അവധിയപേക്ഷകള്‍ വായിക്കാം... ഡിസംബറില്‍ വരുന്ന കൂട്ടുകാരെ സ്വീകരിക്കനൊരുങ്ങുന്ന മുറികളും, വിസ ക്യാന്‍സല്‍ ചെയ്തും ലോണ്‍ എടുത്തും മേളയ്ക്ക് എത്തുന്ന ജീവിതങ്ങളും കാണാം...

നിനക്കറിയാമോ, ഈ മാസം അവസാനം താരയുടെ കല്യാണമാണ്. അവളെക്കൊണ്ട് എന്നെ വിളിപ്പിച്ചതും, അതിന് പോകണ്ടേ എന്ന് എന്നെക്കൊണ്ട് ചിന്തിപ്പിക്കുന്നതും ഒരു IFFKയാണ്. 2010 ഡിസംബറിന്‍റെ സൗഹൃദം. ആ വര്‍ഷം തന്നെയാണ് ബിജുവേട്ടനും സിജുവേട്ടനും സണ്ണിയേട്ടനും സൗഹൃദങ്ങളിലേക്ക് വരുന്നത്. അതുപോലെ ഇത്തവണ സിറിലും, ഗോപുവും, ഷിനോജും, ലൂയിസേട്ടന്‍റെ കവിതകളും... ഇതുപോലെ ഏറെയുണ്ട്... ആര്‍ട്ട്‌ സിനിമ എന്ന പേരിലുള്ള തട്ടിപ്പ് മനസിലാക്കി തന്നത് സഫയറും കളേഴ്സ് ഓഫ് ദി മൗണ്ടെനും റോസുമൊക്കെയാണെങ്കില്‍ മേള എന്നത് സിനിമയിലുപരി മറ്റു ചിലത് കൂടിയാണെന്ന തിരിച്ചറിവ് പകര്‍ന്നത് ഇതൊക്കെയാണ്...

കൂട്ടുകാരാ, ഇപ്പോഴും എന്‍റെ ആവേശം നിനക്ക് സ്വാഭാവികമായ ഒരത്ഭുതമായി തുടരുന്നുവെങ്കില്‍ എന്‍റെ മറുപടി സഹതാപത്തിന്‍റെ ഒരു ചിരിയില്‍ ഞാന്‍ ഒതുക്കുന്നു. കൂട്ടത്തില്‍ പരീക്ഷ പാസ് ആയ ഒരേയൊരുവന്‍റെ പൊടി അഹങ്കാരമുള്ള ചിരി... ആസ്വാദനം എന്ന വലിയ കലയുടെ സൗഭാഗ്യം തന്നതിന് പടച്ചവനോടുള്ള നന്ദിയുടെ ചിരി...

അത്ര മാത്രം :)

ശുഭദിനം.


'Dedicated to all the IFFK fans & genuine movie lovers'

13 November 2014

കളമശ്ശേരി ഡേയ്സ്

സിനിമ സ്വപ്നം കാണുന്നവര്‍ക്കൊരു മുറിയുണ്ട് കളമശ്ശേരിയില്‍... കാര്‍പ്പെറ്റിനടിയില്‍ നിന്ന് സൗഹൃദത്തിന്‍റെ താക്കോലെടുത്ത്‌ കൂട്ടുകാര്‍ക്ക് തുറക്കാവുന്നത്... ഇടുങ്ങിയ അവിടുത്തെ ചുവരുകള്‍ക്കുള്ളില്‍ വാരി വലിച്ചിട്ടിരിക്കുന്ന സാധനങ്ങള്‍ക്കിടയില്‍, 10 ആളുകള്‍ക്കിടയിലും ഇരുന്നു കഥയെഴുതുന്ന ഒരു കൂട്ടുകാരനുണ്ട്... നല്ല സിനിമാക്കാലത്തേക്കുള്ള വരങ്ങള്‍ക്കായി നാളുകളായി മുടങ്ങാതെ തപസ്സനുഷ്ട്ടിക്കുന്ന ഒരു സന്യാസി... ഞങ്ങള്‍ പ്രശോബ് എന്ന് വിളിക്കുന്ന ആ കുറിയ മനുഷ്യനൊപ്പം ആദിമ മനുഷ്യരെ പോലെ വിശക്കുമ്പോള്‍ തിന്നും തോന്നുമ്പോള്‍ ഉറങ്ങിയും സിനിമ മാത്രം ഉരുവിട്ട് കൂടിയിരുന്നു അവിടെ.

അന്നവിടെ ഞങ്ങള്‍ക്കായി രാത്രി സൂര്യനുദിച്ചിരുന്നു... പകല്‍ ചന്ദ്രനും...

പകല്‍ മുഴുവന്‍ ഉറക്കം, പുലരും വരെ കഥകള്‍, ചാനല്‍ മാറും പോലെ മടുക്കാത്ത വിഷയങ്ങള്‍, പള്ളിക്കരയിലെ രാത്രി റെസ്റ്റോറന്റില്‍ നിന്ന് ദോശ, പുലര്‍ച്ചെ 3 മണിക്കുള്ള ചായ കുടിക്കാന്‍ പോക്ക്, ഇരുട്ടിന് മുഴുവനായും വഴങ്ങിയ കളമശ്ശേരി ജംങ്ങ്ഷന്‍ ബസ്‌ സ്റ്റോപ്പിലെ പ്രതീക്ഷകളുടെ കാറ്റ്, എല്ലാറ്റിലുമുപരിയായി സമാന മനസുകളുടെ ഒത്തുചേരലും മറ്റെല്ലാ ആകുലതകളില്‍ നിന്നുമുള്ള വിടുതലും തരുന്ന ആന്തരിക സൗഖ്യം...

അവിടെ എന്നെ കാത്ത് ഇങ്ങനെ ചിലതുണ്ടായിരുന്നു...

ചുരുക്കിയാല്‍, നാളെ ഞാന്‍ എവിടെ ആയിരിക്കും എന്ന ആകാംക്ഷയേക്കാള്‍ ഇന്നലെ ഞാന്‍ എവിടെയായിരുന്നു എന്ന അഭിമാനം ആയുസ്സിലേക്ക് തന്ന 4 ദിവസങ്ങള്‍... ഒരുപക്ഷേ ഒടുക്കം ജീവിതത്തില്‍ ബാക്കിയാവുന്ന തുച്ഛമായ സമ്പാദ്യങ്ങളില്‍ ഏറ്റവും അമൂല്യമായി കണ്ടേക്കാവുന്ന ഒന്ന്...

നന്ദി: പ്രശോബിന്, ധനേഷിന്, ജോബിന് :)

11 October 2014

കുമ്പസാരം

ഞാന്‍ കള്ളനാണ്...

മോഹങ്ങളുടെ ആകാശയാത്രയ്ക്കിടെ നിനക്കു വേണ്ടി നക്ഷത്രങ്ങളും മേഘങ്ങളും മഴവില്ലുകളും ഞാന്‍  മോഷ്ട്ടിച്ചിട്ടുണ്ട്
കീശയില്‍ ഒളിപ്പിച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ കൊണ്ട് ഞാന്‍ നമ്മുടെ രാത്രികളുടെ തിളക്കം കൂട്ടും
വിറകുപുരയുടെ ചായ്പ്പില്‍ സൂക്ഷിച്ചിരിക്കുന്ന മേഘങ്ങള്‍ കൊണ്ട് നിനക്ക് വേണ്ടി ഞാന്‍ മഴ പെയ്യിക്കും
തട്ടിന്‍പുറത്ത് ചുരുട്ടി വെച്ചിരിക്കുന്ന മഴവില്ലുകള്‍ കൊണ്ട് നമ്മുടെ വഴികളില്‍ ഞാന്‍ കമാനങ്ങള്‍ തീര്‍ക്കും

അതെ ഞാന്‍ കള്ളനാണ്,
എന്റെയീ കളവുകളൊക്കെയും നിനക്ക് ഇഷ്ട്ടവുമാണ്

എങ്കിലും പറയുകയാണ്‌... ഒടുക്കം ഒറ്റരുതെന്നെ.

01 September 2014

ഏകലവ്യന്‍

നാട്ടിന്‍പുറത്തേക്കാള്‍ സൗകര്യം നഗരത്തിനുണ്ടെന്ന് പഠിപ്പിച്ചത് സൗകര്യങ്ങളാണ്

അമ്മ നനച്ചു തരുന്ന അവലിനേക്കാള്‍ രുചി ന്യൂഡില്‍സിനുണ്ടെന്നു പഠിപ്പിച്ചത് മാഗിയാണ്

ചുണ്ട് നനയാതെ കുടിക്കാന്‍ സ്ട്രോ ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ജ്യൂസ്‌ കടക്കാരനാണ്

പ്രണയം പൈങ്കിളിയല്ല പ്രാക്റ്റിക്കല്‍ ആണെന്ന് പഠിപ്പിച്ചത് കാമുകിയാണ്

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതല്ല ലംഘിക്കപ്പെടാനുള്ളതാണെന്ന് പഠിപ്പിച്ചത് നേതാക്കന്മാരാണ്

ഏതിലും സംശയം കാണാന്‍ പഠിപ്പിച്ചതോ സാമൂഹിക വ്യവസ്ഥയും.

പാഠങ്ങള്‍ അനേകമാണ്, ഗുരുക്കന്മാരും...

പുനര്‍വിചിന്തനങ്ങളുടെ നാളുകളില്‍ ഞാന്‍ ഇന്നും നിങ്ങളെ ഓര്‍ക്കാറുണ്ട്... ആ പാഠങ്ങളും... ഒറ്റ ഇംപോസിഷന്‍ പോലുമെഴുതിക്കാതെ എന്‍റെ മനസിലേറ്റിയ ആ പാഠങ്ങള്‍ക്കുള്ള ഗുരുദക്ഷിണയായി ഓരോ തവണയും നിങ്ങളെന്നില്‍ നിന്നുമെടുത്തത് എന്‍റെ നിഷ്കളങ്കതയായിരുന്നു.

രക്ഷപ്പെടാനാകാത്ത വിധേയത്വം വരിസംഖ്യയായി ഇന്നും ഞാന്‍ കെട്ടിക്കൊണ്ടിരിക്കുന്നു.

09 August 2014

വെളിപാടിന്‍റെ മിന്നല്‍ വെട്ടം

എഴുത്ത് അത്ഭുതകരമായ ഒരു വെളിപാടാണെന്ന് താഹ മാടായി എഴുതുമ്പോള്‍ പേന വെച്ച് കീഴടങ്ങുന്നത് എഴുത്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല നിര്‍വചനങ്ങളില്‍ ഒന്നായി സ്വാനുഭവം ചുവന്ന മഷി കൊണ്ട് അതില്‍ അടിവരയിടുന്നത് കൊണ്ടാണ്. തിരിച്ചറിവിന്‍റെ ഭാഷയില്‍, നമ്മള്‍ വാക്കുകളെയല്ല വാക്കുകള്‍ നമ്മളെ നടത്തുകയാണ്... നമ്മിലൂടെ വാക്കുകള്‍ സംഭവിക്കുകയാണ്... ഒഴിഞ്ഞു മാറാനാകാത്ത വൈദ്യതനിമിഷങ്ങളില്‍ കണ്ണിലേക്ക് നോക്കി തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന പ്രണയിനിയെപ്പോലെ പേപ്പറിലേക്ക്‌ കൈകളെ ചേര്‍ത്തു വെയ്ക്കുകയാണ്... ലോകം കാണാനാഗ്രഹിക്കുന്ന കുഞ്ഞു ചിന്തകളും, മോക്ഷമാഗ്രഹിക്കുന്ന ഏതൊക്കെയോ ആത്മാക്കള്‍ നമ്മിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്ന ആത്മകഥകളും പുനര്‍ജന്മം പോലെ സംഭവിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ എഴുത്ത് ശരീരമാഗ്രഹിക്കുന്ന ഒരു ആത്മാവാണ്. അത് ഓരോ നിമിഷവും തേടിക്കൊണ്ടിരിക്കുകയാണ്.


ജെനിത് കാച്ചപ്പിള്ളി
06.08.2014, കോഴിക്കോട്

02 August 2014

സൈക്കിൾയജ്ഞം

ജീവിതം ഹൈസ്കൂള്‍ തീക്ഷ്ണവും ഹൃദയം സൈക്കിള്‍ സുരഭിലവുമായിരുന്ന ഒരു കാലത്തെക്കുറിച്ചാണ് ഞാന്‍ എഴുതുന്നത്‌...

അന്ന് സൈക്കിള്‍ അഭിമാനത്തിന്‍റെ ചിഹ്നമായിരുന്നു. ആഡംബരത്തിന്റെ അടയാളമായിരുന്നു. സൈക്കിള്‍ ഉള്ളവന്‍ ഉദയനാണ് താരമായിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് സ്വന്തമായി ഒരു സൈക്കിള്‍ വയലാര്‍ മാധവന്‍കുട്ടിയുടെ ജ്വാലയായ്‌ പോലെ എന്നും ഞാന്‍ മുടങ്ങാതെ കണ്ടിരുന്ന ഒരു മെഗാ സ്വപ്നമായിരുന്നു. അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ പട്ടികയില്‍ ഭക്ഷണം ജലം വായു പാര്‍പ്പിടം ഇതിനൊക്കെ മുന്നില്‍ സൈഡ് സ്റ്റാന്റ് ഇട്ട്, ലാലേട്ടന്റെ ചരിവോട് കൂടി സൈക്കിള്‍ നില്‍ക്കുകയായിരുന്നു. കരുണന്‍ മാഷിന്റെ കണക്കു ക്ലാസിനും സുരഭി ടീച്ചറുടെ കെമിസ്ട്രി ക്ലാസ്സിനുമൊന്നും നേടിത്തരാന്‍ കഴിയാത്ത ഒന്ന് സൈക്കിളിലൂടെ നേടിയെടുക്കാമെന്ന് അന്ന് ഞാന്‍ വ്യാമോഹിച്ചിരുന്നു. ആനയുടെ കൊമ്പില്‍ പിടിച്ച് തലയെടുപ്പോടെ പാപ്പാന്‍ നില്‍ക്കുന്ന പോലെ സൈക്കിളിന്‍റെ ഹാന്‍ഡിലില്‍ പിടിച്ച് തലയെടുപ്പോടെ ഞാന്‍ നില്‍ക്കുന്ന ഫ്രെയിം ചെയ്ത ഒരു ചിത്രം മനസിന്‍റെ ഭിത്തിയില്‍ പൊടിപിടിക്കാതെ അന്ന് സൂക്ഷിച്ചു പോന്നിരുന്നു.

അതെ... അന്ന് ഭൂമിയുടെ സ്പന്ദനം സൈക്കിളിലായിരുന്നു.

ഒഫീഷ്യല്‍ കുടുംബ മീറ്റിങ്ങുകളായ ചക്ക പുഴുക്ക് മഹോല്‍സവം, പവര്‍കട്ട് ശിവരാത്രികള്‍ എന്നിവയിലൊക്കെ ഞാന്‍ ശക്തിയുക്തം സൈക്കിളിനു വേണ്ടി വാദിച്ചു. ഓരോ വാദങ്ങളും വലിച്ചെറിയപ്പെടുന്ന ചക്കക്കുരു പോലെയും റാന്തല്‍ വെളിച്ചത്തില്‍ ആര്‍ക്കുന്ന ഈയാം പാറ്റകളുടെ നിമിഷങ്ങളുടെ ആയുസ്സ് പോലെയും അവസാനിച്ചു. തിരിച്ചറിയപ്പെടാതെ പോകുന്ന സൈക്കിള്‍ സ്നേഹം മനസിന്‍റെ വിങ്ങലായും പ്രതിഷേധങ്ങളില്‍ പലതും മോങ്ങലായും അവസാനിച്ചു. വിപ്ലവം ജയിക്കട്ടെ എന്ന് പുതപ്പിനുള്ളിലും കുളിമുറിയുടെ ചുവരുകള്‍ക്കുള്ളിലും പതിയെ പ്രസ്താവിച്ചു കൊണ്ട് ഒരു നല്ല സൈക്കിള്‍ നാളേയ്ക്കായി ഞാന്‍ കാത്തിരുന്നു. സമ്പൂര്‍ണ്ണ സൈക്കിള്‍ സാക്ഷര ഗ്രാമമായ ഓലവങ്കോട് നിത്യേന സ്വപ്നം കണ്ടു പോന്നു.

ആയിടയ്ക്കാണ് സ്വന്തം സൈക്ക്ലിക ജീവിതത്തില്‍ അമ്മയുടെ ആങ്ങളയുടെ മകന് ഒരു വിരക്തി തോന്നി തുടങ്ങുന്നതും സാധാരണ സൈക്കിളില്‍ നിന്നും ഗിയര്‍ ഉള്ള സൈക്കിളിലേക്ക് താല്പര്യത്തിന്റെ ഗിയര്‍ മാറുന്നതും. സാഹചര്യങ്ങള്‍ കൊണ്ട് പുള്ളി സിദ്ധാര്‍ഥ് മല്ല്യയും ഞാന്‍ വെറും അരശുംമൂട്ടില്‍ അപ്പുക്കുട്ടനുമായതുകൊണ്ട് ആഗ്രഹത്തിലേക്കുള്ള ആ ഗിയര്‍ മാറ്റം പുള്ളിക്ക് വളരെ എളുപ്പമായിരുന്നു. ആഗ്രഹിച്ചതിന്റെ അന്നേ ദിവസം തന്നെ പഴയ സൈക്കിളിനെ ഡൈവോഴ്സ് ചെയ്ത് പിറ്റേ ദിവസം മുതല്‍ പുള്ളി ഗിയര്‍ ഉള്ള സൈക്കിളുമായി പുതിയ ജീവിതം ആരംഭിച്ചു. അതോടെ മുത്തശ്ശന്‍ മുത്തശ്ശി എന്നിവരൊക്കെ കുടികൊള്ളുന്ന കുടുംബ തറവാടിന്‍റെ പിബിയില്‍ Antique പീസുകളുടെ എണ്ണം ഇനിയും കൂട്ടേണ്ട അഭിപ്രായത്തില്‍ പഴയ സൈക്കിള്‍ എനിക്ക് തരാന്‍ തീരുമാനമായി.

അങ്ങനെയാണ് എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ബെല്‍ മുഴക്കിക്കൊണ്ട് സൈക്കിള്‍ കടന്നുവരുന്നത്... ഒരു BSA SLR… Zero Figure… പിന്നീട് എന്‍റെ ജീവചരിത്രം സൈക്കിളിന് മുന്‍പും സൈക്കിളിന് ശേഷവും എന്നിങ്ങനെ നിര്‍ണ്ണായകമായ രണ്ട് ഏടുകളിലേക്ക് വിഭജിക്കപ്പെടുകയായിരുന്നു....

ഗണപതിക്ക് എലിയെന്ന പോലെ മുരുകന് മയിലെന്ന പോലെ ലുട്ടാപ്പിക്ക് കുന്തമെന്ന പോലെ സൈക്കിള്‍ എനിക്ക് സാരഥിയായി. ഞാന്‍ സൈക്കിളിന് മുകളില്‍ നിന്നും ഇറങ്ങാതായി. ഇതോടുകൂടി വീടിനോടും പറമ്പിനോടും ചേര്‍ന്ന ഒരു 10 കിലോമീറ്റര്‍ ചുറ്റളവിലായി ഒതുങ്ങി നിന്നിരുന്ന എന്‍റെ പ്രവര്‍ത്തന മേഖല ഒരു 50 കിലോമീറ്റര്‍ ചുറ്റളവിലേക്കു കൂടി വ്യാപിപ്പിക്കാനായി എന്നതായിരുന്നു നിര്‍ണ്ണായകമായ വഴിത്തിരിവ്.

പിന്നീടങ്ങോട്ട് ജീവിതം ഒരു സൈക്കിള്‍ യജ്ഞമായി മാറുകയായിരുന്നു...
സൈക്കിള്‍ യാത്രകള്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഒന്ന് പോലും ഞാന്‍ പാഴാക്കിയില്ല. ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഓലവങ്കോടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ എന്‍റെ വിനോദങ്ങള്‍ക്കായുള്ള സൈക്കിള്‍ സഞ്ചാരങ്ങളിലൂടെ ഞാന്‍ മനസിലാക്കി. നാട്ടിലെത്ര പ്ലാവ് മാവ് കശുമാവ്? അതിലൊക്കെയും എത്ര ചക്ക മാങ്ങ കശുമാങ്ങ? എപ്പോഴാണ് എറിയാനും പറിക്കാനും പറ്റിയ സമയം? കശുവണ്ടിയുടെ അങ്ങാടി വിലയെത്ര? ഒരു കിലോ അണ്ടി വിറ്റാല്‍ കിട്ടുന്ന പൈസ കൊണ്ട് എത്ര മിട്ടായി വാങ്ങാം? എന്നിങ്ങനെയുള്ള നാട്ടറിവുകള്‍ സൈക്കിള്‍ യാത്രകളിലൂടെ ഞാന്‍ ആര്‍ജിച്ചു. ഇതിനൊക്കെ പുറമേ അങ്ങാടികള്‍, ആഴ്ച്ചചന്തകള്‍, റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, കല്യാണ വീടുകള്‍, തെയ്യം, തിറ, കുരുതി, കൂടിയാട്ടം, നാഗപ്പാട്ട്, അന്നദാന മഹോല്‍സവങ്ങള്‍, കക്കവാരല്‍, ഞാറു നടല്‍, മുച്ചീട്ടുകളി എന്നിങ്ങനെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം ഒരുപോലെ ഞാന്‍ എത്തിത്തുടങ്ങി. എന്തിനേറെ JCB മണ്ണു മാന്തുന്നത് പോലും ഞാന്‍ മുടങ്ങാതെ പോയി കണ്ടു നില്‍ക്കാറുണ്ടായിരുന്നു...

ഏറ്റവും ശ്രദ്ധേയം ഇവിടെയെല്ലാം തന്നെ സാന്നിദ്ധ്യമറിയിക്കുക എന്നതിലുപരി ഇതില്‍ പല കര്‍മ്മമണ്ഡലങ്ങളിലും എന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനും എനിക്കായി എന്നുള്ളതായിരുന്നു.

അതായത്...

ഉത്സവപ്പറമ്പുകളില്‍ നാട കുത്തില്‍ പങ്കെടുത്ത് കുത്തുപാളയെടുത്തു നില്‍ക്കുന്ന മനുഷ്യന്‍റെ അടുത്ത് ചെന്ന് ദയനീയമായി മുഖത്ത് നോക്കിക്കൊണ്ട്

“കള്ളക്കളിയാ ഞാന്‍ കണ്ടതാ” എന്ന നിഷ്കളങ്കമായ ഒരു പ്രസ്താവനയിറക്കുക. ശേഷം അവിടെ നടക്കുന്ന തല്ല് പാല്‍ ഐസും കഴിച്ചു കൊണ്ട് മാറി നിന്ന് കണ്ട് രസിക്കുക.

അതുപോലെ മുച്ചീട്ട് കളി വേദികളില്‍ ചെന്ന് “പോലീസ്‌... പോലീസ്‌...” എന്ന് വിളിച്ച് പറഞ്ഞ് നടുക്ക് ഉല്‍ക്ക വീണ പോലെ നാല് പാടും ചിതറിയോടുന്ന ആളുകളെ കണ്ട് നിര്‍വൃതിയടയുക.

വിളിക്കാത്ത കല്യാണങ്ങളുണ്ട് അവിയലിന് ഉപ്പു പോരാ, സാമ്പാറില് മുരിങ്ങയ്ക്ക കുറഞ്ഞു പോയി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ കണ്ടു പിടിക്കുക. എന്നിങ്ങനെ ഏക്‌സട്രാ ഏക്‌സട്രാ ഏക്‌സട്രാ...

ഇതിനൊക്കെയും എല്ലായ്പ്പോഴും ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. മിക്കപ്പോഴും ചില ഗോവിന്ദന്‍കുട്ടി തോമസുകുട്ടി അപ്പുക്കുട്ടന്‍മാര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. അതങ്ങനെയാണല്ലോ അത്യാവശ്യ സഹായങ്ങള്‍ക്ക് Search resultല്‍ പോലും കിട്ടില്ലെങ്കിലും ഇമ്മാതിരി എരണം കെട്ട പരിപാടികളുടെ നാട മുറിക്കും മുന്‍പ്‌ ഇവരൊക്കെ എവിടെ നിന്നെങ്കിലും വന്നു വീണോളും.

മറ്റൊരു മുന്നേറ്റം അയല്‍പക്ക മാര്‍ക്കറ്റില്‍ എനിക്കുണ്ടായ വിലക്കയറ്റമാണ്. സൈക്കിളിന്‍റെ വരവോടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിഫ്റ്റിയും സെന്‍സെക്സും കയറണ പോലെ അയല്‍ വീട്ടുകാര്‍ക്കിടയില്‍ എന്‍റെ ഗ്രാഫ്‌ ഉയര്‍ന്നു. ടീവി കാണാനും, അവിടുത്തെ പെമ്പിള്ളേരുടെ കൂടെ കൊത്തംകല്ല്‌ കളിക്കാനും മാത്രം ചെന്ന് ശല്യം ചെയ്തിരുന്ന എന്നില്‍ അവര്‍ക്ക് ഒരു പ്രതീക്ഷ വന്നു. കടം കൊടുത്തവന് ലോട്ടറിയടിക്കുമ്പോഴുണ്ടാകുന്ന അതേ വികാരം തന്നെ... അതിനു കാരണമുണ്ട് അപ്രതീക്ഷിത വിരുന്നുകാരുടെ ആക്രമണങ്ങളിലും പലച്ചരക്കുകളുടെ അടിയന്തിര ആവശ്യങ്ങളിലും അവര്‍ എന്നെ തുണയായി കണ്ടു. മിന്നാരം സിനിമയുടെ ക്ലൈമാക്സില്‍ എയര്‍പോര്‍ട്ടില്‍ നിന്നും മരുന്ന് വാങ്ങിച്ച് ഹോസ്പിറ്റലിലേക്ക് സ്വന്തം ബൈക്കില്‍ മോഹന്‍ലാല് കുതിക്കുന്ന പോലെ അത്യാവശ്യഘട്ടങ്ങളില്‍ പല വീടുകളിലേക്കും ചായപ്പൊടിയും പഞ്ചസാരയുമൊക്കെയായി ഞാന്‍ സൈക്കിളില്‍ കുതിച്ചു. അങ്ങനെ പലരുടെയും മാനം രക്ഷിച്ചു. പാരിതോഷികമായി അവശേഷിക്കുന്ന ചില്ലറകളുടെ മിട്ടായികളും വിരുന്നുകാര് ബാക്കിവെച്ചതിന്റെ തിരുശേഷിപ്പുകളും ഞാന്‍ നിര്‍ബാധം അനുഭവിച്ചു പോന്നു. റേഷന്‍ കടയില്‍ മണ്ണെണ്ണയും പഞ്ചാരയും എത്തിയിട്ടുണ്ടോ? വാരികയുടെ പുതിയ ലക്കം എത്തിയോ? എന്നിങ്ങനെയുള്ള Mobile SubscriptionSMS alert ടൈപ്പ് അലര്‍ട്ടുകള്‍ മേല്‍പ്പറഞ്ഞ സേവനങ്ങളോടോപ്പം ഞാന്‍ നല്‍കിപോന്നിരുന്ന അധിക സൗജന്യ സൈക്കിള്‍ സേവനങ്ങളില്‍ ചിലത് മാത്രമായിരുന്നു.

രണ്ടു കയ്യും വിട്ട് സൈക്കിള്‍ ഓടിക്കുക, സ്കിഡ് ചെയ്യിച്ച് നിര്‍ത്തുക, പവനമുക്താസനം പോലെ ആസനം ബാക്കിലെ കാരിയറില്‍ വെച്ച് കൈ നീട്ടി ഹാന്‍ഡിലില്‍ പിടിച്ചു കൊണ്ടുള്ള സൈക്കിളോടിക്കല്‍ ഇതൊക്കെ അന്നത്തെ എന്‍റെ ചില സ്പെഷ്യല്‍ ഐറ്റംസ് ആയിരുന്നു. ഇതിന്‍റെയൊക്കെ പ്രത്യേക പ്രദര്‍ശനങ്ങള്‍ വഴി അയല്‍ വീട്ടുകാര്‍ക്കിടയില്‍ മാത്രമല്ല അവിടുത്തെ കുട്ടികള്‍ക്കിടയിലും  അത്യാവശ്യം ഒരു നിലയും വിലയും നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതില്‍ സ്വകാര്യമായി അന്നൊക്കെ ഞാന്‍ അഹങ്കരിച്ചിരുന്നു. സൈക്കിളില്‍ കാറ്റാടി പിടിപ്പിക്കുക, CD വെയ്ക്കുക, Dynamo പിടിപ്പിക്കുക എന്നിങ്ങനെ കാലത്തിനനുസരിച്ചുള്ള അലങ്കോലപ്പണികള്‍ നടത്തിയും എന്നും തുടച്ചു മിനുക്കിയും ഒമനിച്ചും ഞാന്‍ എന്‍റെ സൈക്കിള്‍ ജീവിതത്തിന്‍റെ ഹണിമൂണ്‍ കാലം ആസ്വദിച്ചു കൊണ്ടിരുന്നു...

നാളുകള്‍ പഞ്ചര്‍ ആയ ടയറിലെ കാറ്റ് പോലെ വളരെ പെട്ടന്ന് കടന്നു പോയി. ഹണിമൂണിലെ ഹണിയൊക്കെ തീര്‍ന്നു തുടങ്ങി. ഇനിയെന്ത്? എന്ന ചോദ്യത്തോടൊപ്പം പുതുമോടിയുടെ പുറം മോടിയില്‍ ചെറിയ ചില പായലും പൂപ്പലും പിടിച്ചു തുടങ്ങുമ്പോഴാണ് Guest appearance പോലെ അസ്കറിന്റെ എന്‍ട്രി.

പുലര്‍ച്ചെ അപ്പുറത്തെ ശോഭേച്ചീടെ വീട്ടിലെ പട്ടി ടോമി പതിവില്ലാതെ ഒരിയിടുന്നത് കണ്ടപ്പോഴേ ഞാന്‍ കരുതിയതാ എന്തോ ആപത്ത്‌ വരാനുണ്ടല്ലോ എന്ന്. സുനാമിക്ക് മുന്‍പ്‌ പക്ഷികളും മൃഗങ്ങളുമൊക്കെ അത് തിരിച്ചറിഞ്ഞ് സൂചനകള്‍ തരാരുണ്ടല്ലോ... ഈ അസ്കര്‍ ഒരു മിനി സുനാമിയാണ്‌. മിനാമി എന്നും പറയാം. വല്ലപ്പോഴുമേ വരൂ. വന്നാല്‍ എന്തെങ്കിലും ഒരു പ്രശ്നം ഉറപ്പാണ്. ടൌണിലാണ് പഠിക്കുന്നത്. ഇപ്പൊ വേനലവധിക്ക് അപ്പുറത്തുള്ള അമ്മാവന്‍റെ വീട്ടില്‍ വന്നിരിക്കുകയാണ്. വന്നയുടനെ എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ട് ഒന്ന് ചുറ്റും നോക്കി ആഗമനോദ്ദേശം അസ്കര്‍ വെളിപ്പെടുത്തി.

“ഡാ നമുക്ക് കുന്നത്ത് രാജീവില്‍ പോയി മദാലസ രാത്രി കണ്ടാലോ...?”

ഞാനൊന്ന് ഞെട്ടി. തല്പര്യമില്ലാഞ്ഞിട്ടല്ല. പേടിച്ചിട്ടാണ്. അടുത്ത ടൌണിലെ ബിറ്റ്‌ പടം കളിക്കുന്ന ഫേമസ് തിയേറ്റര്‍ ആണ് കുന്നത്ത് രാജീവ്‌. സൈക്കിളില്‍ അവിടെ പോയി പടം കണ്ടു വരുന്ന കാര്യമാണ് അസ്കര്‍ പറഞ്ഞത്. കുന്നത്ത് രാജീവ്‌ എന്ന് പറയേണ്ടി വന്നാല്‍ പോലും തവണ പല്ല് തേച്ച് Mouth freshener ഉപയോഗിച്ച് വായ ശുദ്ധമാക്കുന്ന ആളുകളുള്ള നാടാണ് എന്റേത്. അപ്പോഴാ...

“അത് വേണോ?” താല്‍പര്യമുള്ളായ്മയും ആശങ്കയും ഉദയകൃഷ്ണ-സിബി കെ തോമസുമാരെപ്പോലെ ഒരുമിച്ച സ്വരത്തില്‍ ഞാന്‍ ചോദിച്ചു.

അസ്കര്‍ ഒന്നുകൂടി അടുത്ത് വന്നു. ഇപ്പൊ ഉമ്മ തരും എന്ന മട്ടില്‍ അടുത്തെത്തി നിന്നുകൊണ്ട് ഒരൊറ്റ ചോദ്യമാണ്.

“തെറ്റ് ചെയ്യാത്തവരായി ആരാ ഉള്ളത് ഗോപു മോനേ?”

വല്ലാത്തൊരു ചോദ്യമായിപ്പോയി. ഞാന്‍ മെല്ലെ തലയുയര്‍ത്തി അസ്കറിനെ ഒന്ന് നോക്കി. എന്‍റെ ചുണ്ടില്‍ വളവു തിരിഞ്ഞ് ഒരു ലോല ചിരി വന്നു നിന്നു.അടുത്ത കട്ട് തിയേറ്ററിനുള്ളിലാണ്.
ആശങ്കയുടെയുടെയും ആവേശത്തിന്റെയും ഉന്മാദത്തിന്റെയും ഉയര്‍ന്ന താപനിലയില്‍ പടം കഴിഞ്ഞ് ഗോവിന്ദന്‍കുട്ടി തോമസുകുട്ടി അപ്പുക്കുട്ടന്‍മാരോടും അസ്കറിനോടുമൊപ്പം ഞാന്‍ പുറത്തിറങ്ങി. തിരിച്ചു പോകാനായി സൈക്കിളെടുക്കാന്‍ ചെന്ന ഞാന്‍ ഞെട്ടി.

സൈക്കിള്‍ കാണുന്നില്ല...!!!


കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി. ഇല്ല എന്‍റെ സൈക്കിള്‍ മാത്രം ഇല്ല.


ഞെട്ടല്‍ പടര്‍ന്നു. എല്ലാരും ഞെട്ടി.


സൈക്കിളെടുക്കാന്‍ ചെന്ന ഞാന്‍ എക്കിളെടുക്കാന്‍ തുടങ്ങി. ടെന്‍ഷന്‍ വന്നാല്‍ ഞാന്‍ അങ്ങനെയാണ്. എല്ലായിടത്തും നോക്കി. കുടത്തിലും തപ്പി. പക്ഷേ സൈക്കിള്‍ ആ പരിസരത്തെങ്ങും ഇല്ല.


എന്‍റെ കണ്ണില്‍ ഇരുട്ട് കയറാന്‍ തുടങ്ങി. കയ്യും കാലും വിറയ്ക്കുന്നു. വീട്ടിലെന്തു പറയും. എന്‍റെ സൈക്കിള്‍... എന്‍റെ ജീവന്‍... അയ്യോ...


എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് എന്നേം അസ്കറിനേം അവന്മാര് അവന്മാരുടെ സൈക്കിളില്‍ നാട്ടിലെത്തിച്ചു. വീട്ടിലെത്തിയപ്പോള്‍ സമയം വൈകുന്നേരം 6.30 കഴിഞ്ഞിട്ടുണ്ട്. ഭാഗ്യം... മുറ്റത്തെങ്ങും ആരുമില്ല. അതുകൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിഞ്ഞു കിട്ടി. എങ്ങനെയോ അകത്തു കയറിക്കൂടി. ടെന്‍ഷന്‍ കാരണം എവിടെയും ഇരിക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ഒന്നിലും ശ്രദ്ധിക്കാനും പറ്റുന്നില്ല. ഞാന്‍ കുളിയ്ക്കാനെന്ന വ്യാജേന കുളിമുറിയില്‍ കയറി കതകടച്ചു. ഞാന്‍ വിയര്‍ത്തുകുളിച്ചു. ദൈവമേ എന്‍റെ സൈക്കിള്‍... ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍, എന്‍റെ കറക്കങ്ങള്‍, എന്‍റെ സേവനങ്ങള്‍... എല്ലാം പോട്ടെ... ഇത് എങ്ങനെ പോയെന്നു പറയും, എവിടെ വെച്ച് പോയെന്നു പറയും. കുന്നത്ത് രാജീവ്‌ എന്നോ മദാലസ രാത്രികള്‍ എന്നോ മിണ്ടാന്‍ പറ്റുമോ... വാങ്ങിച്ചു തന്നതല്ലെങ്കിലും കൊണ്ടു വന്ന കൂട് ഓട്ടോയുടെ കാശിന് എന്തായാലും അച്ഛന്‍ കണക്ക് പറയും. കുറച്ചു നാളത്തേക്ക് എന്‍റെ കാര്യത്തില്‍ ഒരു ട്രോളിംഗ് നിരോധനം ഉറപ്പാണ്... ഹമ്മേ...


ഉള്ളിലെ ആന്തലില്‍ സമയം ഉന്തിത്തള്ളി ഉന്തിത്തള്ളി എങ്ങനെയൊക്കെയോ ഒരു മണി ആക്കി. ഞാന്‍ കുളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അത് സംഭവിച്ചത്.


‘കറന്‍റ് പോയി’.


എന്‍റെ അവസ്ഥ കണ്ട് ദൈവം മെയിന്‍ സ്വിച്ച് ഓഫ് ചെയ്തതായിരിക്കണം. അല്ലാതെ തരമില്ല.


തീപ്പെട്ടിക്കും വിളക്കിനുമായുള്ള തിരച്ചില്‍ വീട്ടില്‍ നടക്കുന്നുണ്ട്. “ഈ ചെക്കന്റെ കുളി കഴിഞ്ഞില്ലേ എന്നൊക്കെ കേള്‍ക്കാം.” എന്‍റെ ചങ്കിടിപ്പ് കൂടി. ചൂടും പുകച്ചിലും പറഞ്ഞ് ഇപ്പൊ എല്ലാരും കൂടെ പുറത്തു വരും. ഇറയത്ത് സൈക്കിള്‍ കണ്ടില്ലെങ്കില്‍ പ്രശ്നമാണ്. ഒരുമാതിരിപ്പെട്ട ഒരു കാരണവും ഏശില്ല. ചങ്കിടിപ്പിന്റെ വോളിയം കൂടിയിട്ട് ബാക്കി ശബ്ദമൊന്നും കേള്‍ക്കാനും പറ്റുന്നില്ല.


പെട്ടന്നാണ് ഉമ്മറത്ത്‌ നിന്ന് എന്തോ ഒരു ശബ്ദം കേട്ടത്. ഏതായാലും ചങ്കിടിപ്പിന്റെ ശബ്ദമല്ല. ഷീറ്റിന് മുകളില്‍ ചക്ക വീണതോ മറ്റോ ആവണം. എന്തായാലും ശബ്ദം കേട്ട് ടോര്‍ച്ചും കൊണ്ട് അച്ഛന്‍ പുറത്തേക്ക് പോകുന്നുണ്ട്. അമ്മയും പുറകേയുണ്ട്. പോകുമ്പോ അച്ഛന്‍ പറയുന്നത് കേള്‍ക്കാം.


“കള്ളന്മാരുടെ ശല്യം കൂടുന്നു എന്ന് ഇന്നും കൂടെ പത്രത്തില്‍ ഉണ്ടായിരുന്നു. ആ ചെക്കന്റെ സൈക്കിള്‍ ഒന്ന് അകത്തേക്ക് എടുത്തു വെച്ചേക്കാം...”


‘കള്ളന്‍’ ആ വാക്കില്‍ എന്‍റെ തലയില്‍ കറന്‍റ് വന്നു. അടുത്ത നീക്കം പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അച്ഛന്‍റെ ഞെട്ടലോടു കൂടിയുള്ള ഡയലോഗ് വന്നു.


“അയ്യോ ഇവിടെ ഉണ്ടായിരുന്ന സൈക്കിള്‍ എവിടെ പോയി?


ഇത് തന്നെ തക്കം. കൂട് തുറന്നു വിട്ട പട്ടിയെപ്പോലെ ഞാന്‍ കുളമുറിയില്‍ നിന്നും ഉമ്മറത്തേക്ക് ഓടി. ചെന്നയുടനെ ഇറയത്ത് ഒന്ന് നോക്കി സീനില്‍ ഒരു ഡയലോഗ് കയ്യില്‍ നിന്നിട്ട് എന്‍റെ ഭാഗം സേഫ് ആക്കി.


“ഞാന്‍ ഇവിടെ വെച്ചിരുന്നതാ... അയ്യോ എന്‍റെ സൈക്കിള് കള്ളന്‍ കൊണ്ടുപോയി...!!!”


പിന്നെ സീന്‍ കൊണ്ടുപോയത് അമ്മയാണ്. നെഞ്ചത്തടിച്ച് ഒറ്റ അലര്‍ച്ചയാണ്.


“കള്ളന്‍... കള്ളന്‍... അയ്യോ എന്‍റെ മോന്‍റെ സൈക്കിള്‍ കള്ളന്‍ കൊണ്ടു പോയേ...”


പിന്നെ ആകെ ഒരു ബഹളമായിരുന്നു. ചേട്ടന്‍ ഇറങ്ങി കള്ളനെ തിരഞ്ഞ് ഇടവഴി ഓടുന്നു. അമ്മയുടെ കരച്ചിലിന് കോറസായി ചേച്ചിയും ശോഭേച്ചിയും കൂടുന്നു. അയല്‍പക്കക്കാര് വരുന്നു. തിരയലും പിടിക്കലും ആകെ മൊത്തം ടോട്ടലി പറഞ്ഞാ പഞ്ചാരിമേളം ഡോള്‍ബി DTS.


ഇതിനിടയില്‍ ആരൊക്കെയോ എന്നെ ആശ്വസിപ്പിക്കുന്നുണ്ട്‌ അതാണ്‌ ട്രാജഡി. എല്ലാം കണ്ടും കൊണ്ടും നിര്‍വികാരനായി നീറുന്ന മനസോടെ ഞാന്‍ ഒരു മൂലയ്ക്ക്... സൈക്കിള് നഷ്ട്ടപ്പെട്ടത്തിന്റെ വിഷമത്തിലാണെങ്കിലും ഉള്ളില്‍ എവിടെയോ ഒരു ചിരി സിഗ്നല്‍ തിരയുന്നില്ലേ എന്നൊരു സംശയം.


പിന്നെ കുറച്ചു നാളത്തേക്ക് കള്ളനെ പിടിക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കലും, സംശയം തോന്നുന്ന കമ്പിളിപുതപ്പ് വില്‍പ്പനക്കാരെയും, കുപ്പി-പാട്ട പെറുക്കല്കാരെയും ചോദ്യം ചെയ്യലും, ഗൂര്‍ഘയെ നിയമിക്കലുമൊക്കെയായി പഞ്ചായത്ത്‌ പ്രസിഡന്റും പഞ്ചായത്തിന് ഉപകാരമില്ലാത്ത കുറച്ചു മെമ്പര്‍മാരും ഒന്ന് സജീവമായി എന്നുള്ളതും. ചില ഭഗീരഥന്‍പിള്ളമാരുടെ രാത്രി സഞ്ചാരങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചു എന്നതുമായിരുന്നു ഒലവങ്കോടിന് ടിയാന്‍റെ സൈക്കിള്‍ മോഷണം ചെയ്ത ഉപകാരം.


എന്നാലും എന്‍റെ സൈക്കിള്... അത്...???