19 December 2014

മറ്റൊരു IFFK കൂടി കടന്നുപോകുമ്പോള്‍...

വ്യാഴം. സമയം രാത്രി 8.40. മാംഗളൂര്‍ എക്സ്പ്രസ്സ്‌ പുറപ്പെടുകയാണ്... ജനാലയ്ക്കരികില്‍ ഞാനുണ്ട്... അതെന്നെ തിരിച്ചു കൊണ്ടുപോകുന്നത് അടുത്ത ഡിസംബര്‍ വരെ നീളുന്ന പുതിയ കാത്തിരിപ്പിലേക്കാണ്, 2010 മുതല്‍ ശീലമായ ഒരു വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട കാത്തിരുപ്പുകളില്‍ ഒന്നിലേക്ക്... സ്കൂള് തുറക്കുന്നതിനു തലേ ദിവസത്തെ കുട്ടിയുടെ മനസോടെ ഞാന്‍ ഇരിക്കുന്നു... മടക്കയാത്രയില്‍ പുറം കാഴ്ച്ചകളോടൊപ്പം പുറകോട്ടു പോകുന്നത് 19ആം അന്താരാഷ്ട്ര ചലച്ചിത്ര മേളയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു ചെറിയ ഭാരം, ഒരു കുഞ്ഞു നീര്‍ക്കെട്ട്. രണ്ടാമത്തെ പെഗ് തലച്ചോറിലേക്ക് എത്തുമ്പോഴുള്ള മന്ദത.  കഴുത്തില്‍ കിടക്കുന്ന ഡെലിഗേറ്റ് പാസ് അഴിച്ച് മാറ്റുമ്പോള്‍ കടല്‍തീരത്ത് പുതിയ ലോകം തീര്‍ത്ത് ചേര്‍ന്ന് നടന്നിരുന്ന പ്രിയപ്പെട്ടവളുടെ കൈ മനസില്ലാ മനസോടെ വിട്ടു പിരിയും പോലെ...

വിളക്കുകള്‍ അണഞ്ഞ സ്ലീപ്പര്‍ കൂപ്പയിലെ അപ്പര്‍ ബര്‍ത്തില്‍ ഇപ്പോള്‍ കണ്ണ് തുറന്നു പിടിച്ച്‌ ചിന്തിച്ചു കൊണ്ട് കിടക്കുമ്പോള്‍ എന്‍റെ പ്രിയ കൂട്ടുകാരാ അന്ന് നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടുന്നുണ്ട്... അന്നത്തേക്കാള്‍ വ്യക്തമായി, ഒരുപക്ഷേ ഹൃദയത്തില്‍ നിന്ന്...

"എന്തുകൊണ്ട് നീ ചലച്ചിത്ര മേളയെ ഇത്രയധികം ഇഷ്ട്ടപ്പെടുന്നു? Don't you think you have been overrating IFFK?"

മേളയുടെ വര്‍ഷങ്ങളുടെ അനുഭവം സ്വന്തമായുള്ളവര്‍ക്ക് പോലും മേളയുടെ വികാരം അതേ അര്‍ത്ഥത്തില്‍ ആസ്വദിക്കാനായിട്ടില്ല എന്നതിരിക്കെ IFFK എന്ന എന്‍റെ എന്നത്തേയും വികാരതീക്ഷ്ണതയോടുള്ള നിന്‍റെ സംശയം തികച്ചും ന്യായമാണ്. അതിനു ഉത്തരം പറയേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉത്തരമിതാണ്...

ഇല്ല സുഹൃത്തേ, ഒരിക്കലുമല്ല.

കാരണം ബുദ്ധി കൊണ്ടുള്ള കാഴ്ച്ചയുടെ ഒരു ചടങ്ങല്ല... ഹൃദയം കൊണ്ടുള്ള അനുഭവത്തിന്‍റെ ഒരനുഷ്ടാനമാണ് എനിക്ക് മേള... അല്ലാതെ അത് സിനിമാക്കാരന്‍റെ പുറം പൂച്ചോ ബുദ്ധിജീവിയുടെ നാട്ട്യമോ അല്ല. സിനിമയുടെ പേരില്‍ പ്രിയപ്പെട്ട ഒരാളുടെ കൂടെ ചുറ്റാന്‍ കിട്ടുന്ന ഒരവസരവുമല്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 500 രൂപയുടെ ചിലവില്‍ ലോകം കാണാന്‍ കിട്ടുന്ന അവസരം. എന്നെ സംബന്ധിച്ചിടത്തോളം, നരകത്തില്‍ ചാട്ടയടി കൊള്ളുമ്പോഴും കാവല്‍ക്കാരന്‍റെ എണ്ണം തെറ്റിയത് പറഞ്ഞ് ചിരിക്കാന്‍ കൂടെ കാണുന്ന പ്രിയപ്പെട്ടവരുടെ ഒരു സംഘം മനോഹരമാക്കുന്ന യാത്ര. പൂരത്തിന് വെടിക്കെട്ട്‌ മോശമായാലും കഴിച്ച പാലൈസിന്‍റെ രുചിയില്‍ ലാഭം കാണാന്‍ കഴിയുന്ന മനസിന്‌ എളുപ്പത്തില്‍ ഭംഗി കണ്ടെത്താവുന്ന ഒരനുഭവം.

മേളയെന്നത് ശീതീകരിച്ച നാല് ചുവരുകള്‍ക്കുള്ളിലെ ഒരു സാക്ഷിയാകല്‍ എന്നതിലുപരിയാണ്... ഭക്ഷണം പോലും ഒഴിവാക്കി മണിക്കൂറുകള്‍ ക്യൂ നിന്നും ഇടിച്ചു കയറിയും സീറ്റ് കിട്ടാതെ നിലത്തിരുന്നും വാതില്‍ക്കല്‍ ഇറുകി നിന്നും ആസ്വദിക്കുന്ന ഒരനുഭൂതിയാണത്. ക്ഷമയുടെ പരിധി ഉറക്കത്തിലേക്ക് കടന്നാലും അടുത്തതിനായി ഓടാന്‍ മടി തോന്നാത്ത ഒരനുഭൂതി... അതില്‍ കൈരളിയിലെ അയ്യപ്പന്‍ പടിയിലെ ഇരുത്തമുണ്ട്, തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്കുള്ള ഓട്ടമുണ്ട്, എത്ര മറിച്ചു നോക്കിയിട്ടും മതിയാകാതെ കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കുന്ന സ്ക്രീനിംഗ് ഷെഡ്യൂളുണ്ട്, "കണ്ടോ? എങ്ങനെയുണ്ട്?" എന്നിങ്ങനെയുള്ള അന്വേഷണങ്ങളുമായി സിനിമ എന്ന ഒറ്റ മാധ്യമത്തിന് പുറത്തുള്ള മനസ് കൈമാറ്റങ്ങളുണ്ട്, പുതിയതായി ഉണ്ടാകുന്ന സൗഹൃദങ്ങളുണ്ട്, വേദികളില്‍ ആശ്വാസം കണ്ടെത്തുന്ന മനസുകളുണ്ട്, കൂവലും ബഹളവും യോജിപ്പുകളും വിയോജിപ്പുകളും പ്രശ്നങ്ങളുമുണ്ട്, അനന്തപുരിയുടെ തെരുവുകളിലൂടെയുള്ള രാത്രിനടത്തമുണ്ട്, രാത്രി വൈകുവോളം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകളുണ്ട്, അധ്യാപക ഭവനിലേയും തമ്പുരുവിലേയും താമസമുണ്ട്, ഒടുവില്‍ അഭയം കിട്ടിയ ആനന്ദിന്‍റെ മുറിയുണ്ട്, ദീര്‍ഘ ചതുരമുള്ള ആ ഹാളിലെ ദ്രവിച്ചു തുടങ്ങിയ പ്ലാസ്റ്റിക്‌ പായയിലെ ഉറക്കമുണ്ട്, ഫ്ലഷ് കേടായ ടോയ്ലെറ്റ് ഉണ്ട്...

സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് മേള ആത്മാര്‍ത്ഥമായ ഒരു ഇഷ്ട്ടത്തോടുള്ള അടങ്ങാത്ത ആവേശമാണ്, ചിലര്‍ക്കത് പതിവ് മടുപ്പുകളില്‍ നിന്നുള്ള ഒരു വിടുതല്‍... ഒരാഴ്ച്ചത്തെ ധ്യാനം... മറ്റു ചിലര്‍ക്ക് സമാന മനസുകളുടെ ഒത്തു ചേരല്‍, കലയെ സ്നേഹിക്കുന്നവര്‍ക്ക് മേന്മ മനസിലാക്കാനുള്ള അവസരം, സ്വയം വിലയിരുത്തുന്നവര്‍ക്ക് എത്ര നിസ്സാരനാണ്‌ ഞാന്‍ എന്ന തിരിച്ചറിവും സര്‍ഗാത്മകതയിലെ ഊര്‍ജ്ജവും പ്രചോദനവും, ഇനി ജീവിതത്തിലെ കുഞ്ഞു കാര്യങ്ങളില്‍ പോലും കൗതുകം കണ്ടെത്തുന്നവര്‍ക്കോ മേളയെന്നത് ഇതിനൊക്കെ പുറമേ എല്ലാറ്റിനോടുമോപ്പം ചേര്‍ന്ന് നില്‍ക്കുന്ന അനുഭവങ്ങളും ഓര്‍മ്മകളും...

എനിക്ക് ഇതെല്ലാമാണ്...

അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും മേള നഷ്ട്ടപ്പെടുന്ന  ചങ്കുകളുടെ പിടപ്പ് എനിക്ക് കേള്‍ക്കാം... മാസങ്ങള്‍ക്ക് മുന്‍പേ കള്ളങ്ങള്‍ പറഞ്ഞ് ചെല്ലുന്ന അവധിയപേക്ഷകള്‍ വായിക്കാം... ഡിസംബറില്‍ വരുന്ന കൂട്ടുകാരെ സ്വീകരിക്കനൊരുങ്ങുന്ന മുറികളും, വിസ ക്യാന്‍സല്‍ ചെയ്തും ലോണ്‍ എടുത്തും മേളയ്ക്ക് എത്തുന്ന ജീവിതങ്ങളും കാണാം...

നിനക്കറിയാമോ, ഈ മാസം അവസാനം താരയുടെ കല്യാണമാണ്. അവളെക്കൊണ്ട് എന്നെ വിളിപ്പിച്ചതും, അതിന് പോകണ്ടേ എന്ന് എന്നെക്കൊണ്ട് ചിന്തിപ്പിക്കുന്നതും ഒരു IFFKയാണ്. 2010 ഡിസംബറിന്‍റെ സൗഹൃദം. ആ വര്‍ഷം തന്നെയാണ് ബിജുവേട്ടനും സിജുവേട്ടനും സണ്ണിയേട്ടനും സൗഹൃദങ്ങളിലേക്ക് വരുന്നത്. അതുപോലെ ഇത്തവണ സിറിലും, ഗോപുവും, ഷിനോജും, ലൂയിസേട്ടന്‍റെ കവിതകളും... ഇതുപോലെ ഏറെയുണ്ട്... ആര്‍ട്ട്‌ സിനിമ എന്ന പേരിലുള്ള തട്ടിപ്പ് മനസിലാക്കി തന്നത് സഫയറും കളേഴ്സ് ഓഫ് ദി മൗണ്ടെനും റോസുമൊക്കെയാണെങ്കില്‍ മേള എന്നത് സിനിമയിലുപരി മറ്റു ചിലത് കൂടിയാണെന്ന തിരിച്ചറിവ് പകര്‍ന്നത് ഇതൊക്കെയാണ്...

കൂട്ടുകാരാ, ഇപ്പോഴും എന്‍റെ ആവേശം നിനക്ക് സ്വാഭാവികമായ ഒരത്ഭുതമായി തുടരുന്നുവെങ്കില്‍ എന്‍റെ മറുപടി സഹതാപത്തിന്‍റെ ഒരു ചിരിയില്‍ ഞാന്‍ ഒതുക്കുന്നു. കൂട്ടത്തില്‍ പരീക്ഷ പാസ് ആയ ഒരേയൊരുവന്‍റെ പൊടി അഹങ്കാരമുള്ള ചിരി... ആസ്വാദനം എന്ന വലിയ കലയുടെ സൗഭാഗ്യം തന്നതിന് പടച്ചവനോടുള്ള നന്ദിയുടെ ചിരി...

അത്ര മാത്രം :)

ശുഭദിനം.


'Dedicated to all the IFFK fans & genuine movie lovers'

13 November 2014

കളമശ്ശേരി ഡേയ്സ്

സിനിമ സ്വപ്നം കാണുന്നവര്‍ക്കൊരു മുറിയുണ്ട് കളമശ്ശേരിയില്‍... കാര്‍പ്പെറ്റിനടിയില്‍ നിന്ന് സൗഹൃദത്തിന്‍റെ താക്കോലെടുത്ത്‌ കൂട്ടുകാര്‍ക്ക് തുറക്കാവുന്നത്... ഇടുങ്ങിയ അവിടുത്തെ ചുവരുകള്‍ക്കുള്ളില്‍ വാരി വലിച്ചിട്ടിരിക്കുന്ന സാധനങ്ങള്‍ക്കിടയില്‍, 10 ആളുകള്‍ക്കിടയിലും ഇരുന്നു കഥയെഴുതുന്ന ഒരു കൂട്ടുകാരനുണ്ട്... നല്ല സിനിമാക്കാലത്തേക്കുള്ള വരങ്ങള്‍ക്കായി നാളുകളായി മുടങ്ങാതെ തപസ്സനുഷ്ട്ടിക്കുന്ന ഒരു സന്യാസി... ഞങ്ങള്‍ പ്രശോബ് എന്ന് വിളിക്കുന്ന ആ കുറിയ മനുഷ്യനൊപ്പം ആദിമ മനുഷ്യരെ പോലെ വിശക്കുമ്പോള്‍ തിന്നും തോന്നുമ്പോള്‍ ഉറങ്ങിയും സിനിമ മാത്രം ഉരുവിട്ട് കൂടിയിരുന്നു അവിടെ.

അന്നവിടെ ഞങ്ങള്‍ക്കായി രാത്രി സൂര്യനുദിച്ചിരുന്നു... പകല്‍ ചന്ദ്രനും...

പകല്‍ മുഴുവന്‍ ഉറക്കം, പുലരും വരെ കഥകള്‍, ചാനല്‍ മാറും പോലെ മടുക്കാത്ത വിഷയങ്ങള്‍, പള്ളിക്കരയിലെ രാത്രി റെസ്റ്റോറന്റില്‍ നിന്ന് ദോശ, പുലര്‍ച്ചെ 3 മണിക്കുള്ള ചായ കുടിക്കാന്‍ പോക്ക്, ഇരുട്ടിന് മുഴുവനായും വഴങ്ങിയ കളമശ്ശേരി ജംങ്ങ്ഷന്‍ ബസ്‌ സ്റ്റോപ്പിലെ പ്രതീക്ഷകളുടെ കാറ്റ്, എല്ലാറ്റിലുമുപരിയായി സമാന മനസുകളുടെ ഒത്തുചേരലും മറ്റെല്ലാ ആകുലതകളില്‍ നിന്നുമുള്ള വിടുതലും തരുന്ന ആന്തരിക സൗഖ്യം...

അവിടെ എന്നെ കാത്ത് ഇങ്ങനെ ചിലതുണ്ടായിരുന്നു...

ചുരുക്കിയാല്‍, നാളെ ഞാന്‍ എവിടെ ആയിരിക്കും എന്ന ആകാംക്ഷയേക്കാള്‍ ഇന്നലെ ഞാന്‍ എവിടെയായിരുന്നു എന്ന അഭിമാനം ആയുസ്സിലേക്ക് തന്ന 4 ദിവസങ്ങള്‍... ഒരുപക്ഷേ ഒടുക്കം ജീവിതത്തില്‍ ബാക്കിയാവുന്ന തുച്ഛമായ സമ്പാദ്യങ്ങളില്‍ ഏറ്റവും അമൂല്യമായി കണ്ടേക്കാവുന്ന ഒന്ന്...

നന്ദി: പ്രശോബിന്, ധനേഷിന്, ജോബിന് :)

11 October 2014

കുമ്പസാരം

ഞാന്‍ കള്ളനാണ്...

മോഹങ്ങളുടെ ആകാശയാത്രയ്ക്കിടെ നിനക്കു വേണ്ടി നക്ഷത്രങ്ങളും മേഘങ്ങളും മഴവില്ലുകളും ഞാന്‍  മോഷ്ട്ടിച്ചിട്ടുണ്ട്
കീശയില്‍ ഒളിപ്പിച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ കൊണ്ട് ഞാന്‍ നമ്മുടെ രാത്രികളുടെ തിളക്കം കൂട്ടും
വിറകുപുരയുടെ ചായ്പ്പില്‍ സൂക്ഷിച്ചിരിക്കുന്ന മേഘങ്ങള്‍ കൊണ്ട് നിനക്ക് വേണ്ടി ഞാന്‍ മഴ പെയ്യിക്കും
തട്ടിന്‍പുറത്ത് ചുരുട്ടി വെച്ചിരിക്കുന്ന മഴവില്ലുകള്‍ കൊണ്ട് നമ്മുടെ വഴികളില്‍ ഞാന്‍ കമാനങ്ങള്‍ തീര്‍ക്കും

അതെ ഞാന്‍ കള്ളനാണ്,
എന്റെയീ കളവുകളൊക്കെയും നിനക്ക് ഇഷ്ട്ടവുമാണ്

എങ്കിലും പറയുകയാണ്‌... ഒടുക്കം ഒറ്റരുതെന്നെ.

01 September 2014

ഏകലവ്യന്‍

നാട്ടിന്‍പുറത്തേക്കാള്‍ സൗകര്യം നഗരത്തിനുണ്ടെന്ന് പഠിപ്പിച്ചത് സൗകര്യങ്ങളാണ്

അമ്മ നനച്ചു തരുന്ന അവലിനേക്കാള്‍ രുചി ന്യൂഡില്‍സിനുണ്ടെന്നു പഠിപ്പിച്ചത് മാഗിയാണ്

ചുണ്ട് നനയാതെ കുടിക്കാന്‍ സ്ട്രോ ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ജ്യൂസ്‌ കടക്കാരനാണ്

പ്രണയം പൈങ്കിളിയല്ല പ്രാക്റ്റിക്കല്‍ ആണെന്ന് പഠിപ്പിച്ചത് കാമുകിയാണ്

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതല്ല ലംഘിക്കപ്പെടാനുള്ളതാണെന്ന് പഠിപ്പിച്ചത് നേതാക്കന്മാരാണ്

ഏതിലും സംശയം കാണാന്‍ പഠിപ്പിച്ചതോ സാമൂഹിക വ്യവസ്ഥയും.

പാഠങ്ങള്‍ അനേകമാണ്, ഗുരുക്കന്മാരും...

പുനര്‍വിചിന്തനങ്ങളുടെ നാളുകളില്‍ ഞാന്‍ ഇന്നും നിങ്ങളെ ഓര്‍ക്കാറുണ്ട്... ആ പാഠങ്ങളും... ഒറ്റ ഇംപോസിഷന്‍ പോലുമെഴുതിക്കാതെ എന്‍റെ മനസിലേറ്റിയ ആ പാഠങ്ങള്‍ക്കുള്ള ഗുരുദക്ഷിണയായി ഓരോ തവണയും നിങ്ങളെന്നില്‍ നിന്നുമെടുത്തത് എന്‍റെ നിഷ്കളങ്കതയായിരുന്നു.

രക്ഷപ്പെടാനാകാത്ത വിധേയത്വം വരിസംഖ്യയായി ഇന്നും ഞാന്‍ കെട്ടിക്കൊണ്ടിരിക്കുന്നു.

09 August 2014

വെളിപാടിന്‍റെ മിന്നല്‍ വെട്ടം

എഴുത്ത് അത്ഭുതകരമായ ഒരു വെളിപാടാണെന്ന് താഹ മാടായി എഴുതുമ്പോള്‍ പേന വെച്ച് കീഴടങ്ങുന്നത് എഴുത്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല നിര്‍വചനങ്ങളില്‍ ഒന്നായി സ്വാനുഭവം ചുവന്ന മഷി കൊണ്ട് അതില്‍ അടിവരയിടുന്നത് കൊണ്ടാണ്. തിരിച്ചറിവിന്‍റെ ഭാഷയില്‍, നമ്മള്‍ വാക്കുകളെയല്ല വാക്കുകള്‍ നമ്മളെ നടത്തുകയാണ്... നമ്മിലൂടെ വാക്കുകള്‍ സംഭവിക്കുകയാണ്... ഒഴിഞ്ഞു മാറാനാകാത്ത വൈദ്യതനിമിഷങ്ങളില്‍ കണ്ണിലേക്ക് നോക്കി തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന പ്രണയിനിയെപ്പോലെ പേപ്പറിലേക്ക്‌ കൈകളെ ചേര്‍ത്തു വെയ്ക്കുകയാണ്... ലോകം കാണാനാഗ്രഹിക്കുന്ന കുഞ്ഞു ചിന്തകളും, മോക്ഷമാഗ്രഹിക്കുന്ന ഏതൊക്കെയോ ആത്മാക്കള്‍ നമ്മിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്ന ആത്മകഥകളും പുനര്‍ജന്മം പോലെ സംഭവിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ എഴുത്ത് ശരീരമാഗ്രഹിക്കുന്ന ഒരു ആത്മാവാണ്. അത് ഓരോ നിമിഷവും തേടിക്കൊണ്ടിരിക്കുകയാണ്.


ജെനിത് കാച്ചപ്പിള്ളി
06.08.2014, കോഴിക്കോട്

02 August 2014

സൈക്കിൾയജ്ഞം

ജീവിതം ഹൈസ്കൂള്‍ തീക്ഷ്ണവും ഹൃദയം സൈക്കിള്‍ സുരഭിലവുമായിരുന്ന ഒരു കാലത്തെക്കുറിച്ചാണ് ഞാന്‍ എഴുതുന്നത്‌...

അന്ന് സൈക്കിള്‍ അഭിമാനത്തിന്‍റെ ചിഹ്നമായിരുന്നു. ആഡംബരത്തിന്റെ അടയാളമായിരുന്നു. സൈക്കിള്‍ ഉള്ളവന്‍ ഉദയനാണ് താരമായിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് സ്വന്തമായി ഒരു സൈക്കിള്‍ വയലാര്‍ മാധവന്‍കുട്ടിയുടെ ജ്വാലയായ്‌ പോലെ എന്നും ഞാന്‍ മുടങ്ങാതെ കണ്ടിരുന്ന ഒരു മെഗാ സ്വപ്നമായിരുന്നു. അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ പട്ടികയില്‍ ഭക്ഷണം ജലം വായു പാര്‍പ്പിടം ഇതിനൊക്കെ മുന്നില്‍ സൈഡ് സ്റ്റാന്റ് ഇട്ട്, ലാലേട്ടന്റെ ചരിവോട് കൂടി സൈക്കിള്‍ നില്‍ക്കുകയായിരുന്നു. കരുണന്‍ മാഷിന്റെ കണക്കു ക്ലാസിനും സുരഭി ടീച്ചറുടെ കെമിസ്ട്രി ക്ലാസ്സിനുമൊന്നും നേടിത്തരാന്‍ കഴിയാത്ത ഒന്ന് സൈക്കിളിലൂടെ നേടിയെടുക്കാമെന്ന് അന്ന് ഞാന്‍ വ്യാമോഹിച്ചിരുന്നു. ആനയുടെ കൊമ്പില്‍ പിടിച്ച് തലയെടുപ്പോടെ പാപ്പാന്‍ നില്‍ക്കുന്ന പോലെ സൈക്കിളിന്‍റെ ഹാന്‍ഡിലില്‍ പിടിച്ച് തലയെടുപ്പോടെ ഞാന്‍ നില്‍ക്കുന്ന ഫ്രെയിം ചെയ്ത ഒരു ചിത്രം മനസിന്‍റെ ഭിത്തിയില്‍ പൊടിപിടിക്കാതെ അന്ന് സൂക്ഷിച്ചു പോന്നിരുന്നു.

അതെ... അന്ന് ഭൂമിയുടെ സ്പന്ദനം സൈക്കിളിലായിരുന്നു.

ഒഫീഷ്യല്‍ കുടുംബ മീറ്റിങ്ങുകളായ ചക്ക പുഴുക്ക് മഹോല്‍സവം, പവര്‍കട്ട് ശിവരാത്രികള്‍ എന്നിവയിലൊക്കെ ഞാന്‍ ശക്തിയുക്തം സൈക്കിളിനു വേണ്ടി വാദിച്ചു. ഓരോ വാദങ്ങളും വലിച്ചെറിയപ്പെടുന്ന ചക്കക്കുരു പോലെയും റാന്തല്‍ വെളിച്ചത്തില്‍ ആര്‍ക്കുന്ന ഈയാം പാറ്റകളുടെ നിമിഷങ്ങളുടെ ആയുസ്സ് പോലെയും അവസാനിച്ചു. തിരിച്ചറിയപ്പെടാതെ പോകുന്ന സൈക്കിള്‍ സ്നേഹം മനസിന്‍റെ വിങ്ങലായും പ്രതിഷേധങ്ങളില്‍ പലതും മോങ്ങലായും അവസാനിച്ചു. വിപ്ലവം ജയിക്കട്ടെ എന്ന് പുതപ്പിനുള്ളിലും കുളിമുറിയുടെ ചുവരുകള്‍ക്കുള്ളിലും പതിയെ പ്രസ്താവിച്ചു കൊണ്ട് ഒരു നല്ല സൈക്കിള്‍ നാളേയ്ക്കായി ഞാന്‍ കാത്തിരുന്നു. സമ്പൂര്‍ണ്ണ സൈക്കിള്‍ സാക്ഷര ഗ്രാമമായ ഓലവങ്കോട് നിത്യേന സ്വപ്നം കണ്ടു പോന്നു.

ആയിടയ്ക്കാണ് സ്വന്തം സൈക്ക്ലിക ജീവിതത്തില്‍ അമ്മയുടെ ആങ്ങളയുടെ മകന് ഒരു വിരക്തി തോന്നി തുടങ്ങുന്നതും സാധാരണ സൈക്കിളില്‍ നിന്നും ഗിയര്‍ ഉള്ള സൈക്കിളിലേക്ക് താല്പര്യത്തിന്റെ ഗിയര്‍ മാറുന്നതും. സാഹചര്യങ്ങള്‍ കൊണ്ട് പുള്ളി സിദ്ധാര്‍ഥ് മല്ല്യയും ഞാന്‍ വെറും അരശുംമൂട്ടില്‍ അപ്പുക്കുട്ടനുമായതുകൊണ്ട് ആഗ്രഹത്തിലേക്കുള്ള ആ ഗിയര്‍ മാറ്റം പുള്ളിക്ക് വളരെ എളുപ്പമായിരുന്നു. ആഗ്രഹിച്ചതിന്റെ അന്നേ ദിവസം തന്നെ പഴയ സൈക്കിളിനെ ഡൈവോഴ്സ് ചെയ്ത് പിറ്റേ ദിവസം മുതല്‍ പുള്ളി ഗിയര്‍ ഉള്ള സൈക്കിളുമായി പുതിയ ജീവിതം ആരംഭിച്ചു. അതോടെ മുത്തശ്ശന്‍ മുത്തശ്ശി എന്നിവരൊക്കെ കുടികൊള്ളുന്ന കുടുംബ തറവാടിന്‍റെ പിബിയില്‍ Antique പീസുകളുടെ എണ്ണം ഇനിയും കൂട്ടേണ്ട അഭിപ്രായത്തില്‍ പഴയ സൈക്കിള്‍ എനിക്ക് തരാന്‍ തീരുമാനമായി.

അങ്ങനെയാണ് എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ബെല്‍ മുഴക്കിക്കൊണ്ട് സൈക്കിള്‍ കടന്നുവരുന്നത്... ഒരു BSA SLR… Zero Figure… പിന്നീട് എന്‍റെ ജീവചരിത്രം സൈക്കിളിന് മുന്‍പും സൈക്കിളിന് ശേഷവും എന്നിങ്ങനെ നിര്‍ണ്ണായകമായ രണ്ട് ഏടുകളിലേക്ക് വിഭജിക്കപ്പെടുകയായിരുന്നു....

ഗണപതിക്ക് എലിയെന്ന പോലെ മുരുകന് മയിലെന്ന പോലെ ലുട്ടാപ്പിക്ക് കുന്തമെന്ന പോലെ സൈക്കിള്‍ എനിക്ക് സാരഥിയായി. ഞാന്‍ സൈക്കിളിന് മുകളില്‍ നിന്നും ഇറങ്ങാതായി. ഇതോടുകൂടി വീടിനോടും പറമ്പിനോടും ചേര്‍ന്ന ഒരു 10 കിലോമീറ്റര്‍ ചുറ്റളവിലായി ഒതുങ്ങി നിന്നിരുന്ന എന്‍റെ പ്രവര്‍ത്തന മേഖല ഒരു 50 കിലോമീറ്റര്‍ ചുറ്റളവിലേക്കു കൂടി വ്യാപിപ്പിക്കാനായി എന്നതായിരുന്നു നിര്‍ണ്ണായകമായ വഴിത്തിരിവ്.

പിന്നീടങ്ങോട്ട് ജീവിതം ഒരു സൈക്കിള്‍ യജ്ഞമായി മാറുകയായിരുന്നു...
സൈക്കിള്‍ യാത്രകള്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഒന്ന് പോലും ഞാന്‍ പാഴാക്കിയില്ല. ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഓലവങ്കോടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ എന്‍റെ വിനോദങ്ങള്‍ക്കായുള്ള സൈക്കിള്‍ സഞ്ചാരങ്ങളിലൂടെ ഞാന്‍ മനസിലാക്കി. നാട്ടിലെത്ര പ്ലാവ് മാവ് കശുമാവ്? അതിലൊക്കെയും എത്ര ചക്ക മാങ്ങ കശുമാങ്ങ? എപ്പോഴാണ് എറിയാനും പറിക്കാനും പറ്റിയ സമയം? കശുവണ്ടിയുടെ അങ്ങാടി വിലയെത്ര? ഒരു കിലോ അണ്ടി വിറ്റാല്‍ കിട്ടുന്ന പൈസ കൊണ്ട് എത്ര മിട്ടായി വാങ്ങാം? എന്നിങ്ങനെയുള്ള നാട്ടറിവുകള്‍ സൈക്കിള്‍ യാത്രകളിലൂടെ ഞാന്‍ ആര്‍ജിച്ചു. ഇതിനൊക്കെ പുറമേ അങ്ങാടികള്‍, ആഴ്ച്ചചന്തകള്‍, റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, കല്യാണ വീടുകള്‍, തെയ്യം, തിറ, കുരുതി, കൂടിയാട്ടം, നാഗപ്പാട്ട്, അന്നദാന മഹോല്‍സവങ്ങള്‍, കക്കവാരല്‍, ഞാറു നടല്‍, മുച്ചീട്ടുകളി എന്നിങ്ങനെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം ഒരുപോലെ ഞാന്‍ എത്തിത്തുടങ്ങി. എന്തിനേറെ JCB മണ്ണു മാന്തുന്നത് പോലും ഞാന്‍ മുടങ്ങാതെ പോയി കണ്ടു നില്‍ക്കാറുണ്ടായിരുന്നു...

ഏറ്റവും ശ്രദ്ധേയം ഇവിടെയെല്ലാം തന്നെ സാന്നിദ്ധ്യമറിയിക്കുക എന്നതിലുപരി ഇതില്‍ പല കര്‍മ്മമണ്ഡലങ്ങളിലും എന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനും എനിക്കായി എന്നുള്ളതായിരുന്നു.

അതായത്...

ഉത്സവപ്പറമ്പുകളില്‍ നാട കുത്തില്‍ പങ്കെടുത്ത് കുത്തുപാളയെടുത്തു നില്‍ക്കുന്ന മനുഷ്യന്‍റെ അടുത്ത് ചെന്ന് ദയനീയമായി മുഖത്ത് നോക്കിക്കൊണ്ട്

“കള്ളക്കളിയാ ഞാന്‍ കണ്ടതാ” എന്ന നിഷ്കളങ്കമായ ഒരു പ്രസ്താവനയിറക്കുക. ശേഷം അവിടെ നടക്കുന്ന തല്ല് പാല്‍ ഐസും കഴിച്ചു കൊണ്ട് മാറി നിന്ന് കണ്ട് രസിക്കുക.

അതുപോലെ മുച്ചീട്ട് കളി വേദികളില്‍ ചെന്ന് “പോലീസ്‌... പോലീസ്‌...” എന്ന് വിളിച്ച് പറഞ്ഞ് നടുക്ക് ഉല്‍ക്ക വീണ പോലെ നാല് പാടും ചിതറിയോടുന്ന ആളുകളെ കണ്ട് നിര്‍വൃതിയടയുക.

വിളിക്കാത്ത കല്യാണങ്ങളുണ്ട് അവിയലിന് ഉപ്പു പോരാ, സാമ്പാറില് മുരിങ്ങയ്ക്ക കുറഞ്ഞു പോയി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ കണ്ടു പിടിക്കുക. എന്നിങ്ങനെ ഏക്‌സട്രാ ഏക്‌സട്രാ ഏക്‌സട്രാ...

ഇതിനൊക്കെയും എല്ലായ്പ്പോഴും ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. മിക്കപ്പോഴും ചില ഗോവിന്ദന്‍കുട്ടി തോമസുകുട്ടി അപ്പുക്കുട്ടന്‍മാര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. അതങ്ങനെയാണല്ലോ അത്യാവശ്യ സഹായങ്ങള്‍ക്ക് Search resultല്‍ പോലും കിട്ടില്ലെങ്കിലും ഇമ്മാതിരി എരണം കെട്ട പരിപാടികളുടെ നാട മുറിക്കും മുന്‍പ്‌ ഇവരൊക്കെ എവിടെ നിന്നെങ്കിലും വന്നു വീണോളും.

മറ്റൊരു മുന്നേറ്റം അയല്‍പക്ക മാര്‍ക്കറ്റില്‍ എനിക്കുണ്ടായ വിലക്കയറ്റമാണ്. സൈക്കിളിന്‍റെ വരവോടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിഫ്റ്റിയും സെന്‍സെക്സും കയറണ പോലെ അയല്‍ വീട്ടുകാര്‍ക്കിടയില്‍ എന്‍റെ ഗ്രാഫ്‌ ഉയര്‍ന്നു. ടീവി കാണാനും, അവിടുത്തെ പെമ്പിള്ളേരുടെ കൂടെ കൊത്തംകല്ല്‌ കളിക്കാനും മാത്രം ചെന്ന് ശല്യം ചെയ്തിരുന്ന എന്നില്‍ അവര്‍ക്ക് ഒരു പ്രതീക്ഷ വന്നു. കടം കൊടുത്തവന് ലോട്ടറിയടിക്കുമ്പോഴുണ്ടാകുന്ന അതേ വികാരം തന്നെ... അതിനു കാരണമുണ്ട് അപ്രതീക്ഷിത വിരുന്നുകാരുടെ ആക്രമണങ്ങളിലും പലച്ചരക്കുകളുടെ അടിയന്തിര ആവശ്യങ്ങളിലും അവര്‍ എന്നെ തുണയായി കണ്ടു. മിന്നാരം സിനിമയുടെ ക്ലൈമാക്സില്‍ എയര്‍പോര്‍ട്ടില്‍ നിന്നും മരുന്ന് വാങ്ങിച്ച് ഹോസ്പിറ്റലിലേക്ക് സ്വന്തം ബൈക്കില്‍ മോഹന്‍ലാല് കുതിക്കുന്ന പോലെ അത്യാവശ്യഘട്ടങ്ങളില്‍ പല വീടുകളിലേക്കും ചായപ്പൊടിയും പഞ്ചസാരയുമൊക്കെയായി ഞാന്‍ സൈക്കിളില്‍ കുതിച്ചു. അങ്ങനെ പലരുടെയും മാനം രക്ഷിച്ചു. പാരിതോഷികമായി അവശേഷിക്കുന്ന ചില്ലറകളുടെ മിട്ടായികളും വിരുന്നുകാര് ബാക്കിവെച്ചതിന്റെ തിരുശേഷിപ്പുകളും ഞാന്‍ നിര്‍ബാധം അനുഭവിച്ചു പോന്നു. റേഷന്‍ കടയില്‍ മണ്ണെണ്ണയും പഞ്ചാരയും എത്തിയിട്ടുണ്ടോ? വാരികയുടെ പുതിയ ലക്കം എത്തിയോ? എന്നിങ്ങനെയുള്ള Mobile SubscriptionSMS alert ടൈപ്പ് അലര്‍ട്ടുകള്‍ മേല്‍പ്പറഞ്ഞ സേവനങ്ങളോടോപ്പം ഞാന്‍ നല്‍കിപോന്നിരുന്ന അധിക സൗജന്യ സൈക്കിള്‍ സേവനങ്ങളില്‍ ചിലത് മാത്രമായിരുന്നു.

രണ്ടു കയ്യും വിട്ട് സൈക്കിള്‍ ഓടിക്കുക, സ്കിഡ് ചെയ്യിച്ച് നിര്‍ത്തുക, പവനമുക്താസനം പോലെ ആസനം ബാക്കിലെ കാരിയറില്‍ വെച്ച് കൈ നീട്ടി ഹാന്‍ഡിലില്‍ പിടിച്ചു കൊണ്ടുള്ള സൈക്കിളോടിക്കല്‍ ഇതൊക്കെ അന്നത്തെ എന്‍റെ ചില സ്പെഷ്യല്‍ ഐറ്റംസ് ആയിരുന്നു. ഇതിന്‍റെയൊക്കെ പ്രത്യേക പ്രദര്‍ശനങ്ങള്‍ വഴി അയല്‍ വീട്ടുകാര്‍ക്കിടയില്‍ മാത്രമല്ല അവിടുത്തെ കുട്ടികള്‍ക്കിടയിലും  അത്യാവശ്യം ഒരു നിലയും വിലയും നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതില്‍ സ്വകാര്യമായി അന്നൊക്കെ ഞാന്‍ അഹങ്കരിച്ചിരുന്നു. സൈക്കിളില്‍ കാറ്റാടി പിടിപ്പിക്കുക, CD വെയ്ക്കുക, Dynamo പിടിപ്പിക്കുക എന്നിങ്ങനെ കാലത്തിനനുസരിച്ചുള്ള അലങ്കോലപ്പണികള്‍ നടത്തിയും എന്നും തുടച്ചു മിനുക്കിയും ഒമനിച്ചും ഞാന്‍ എന്‍റെ സൈക്കിള്‍ ജീവിതത്തിന്‍റെ ഹണിമൂണ്‍ കാലം ആസ്വദിച്ചു കൊണ്ടിരുന്നു...

നാളുകള്‍ പഞ്ചര്‍ ആയ ടയറിലെ കാറ്റ് പോലെ വളരെ പെട്ടന്ന് കടന്നു പോയി. ഹണിമൂണിലെ ഹണിയൊക്കെ തീര്‍ന്നു തുടങ്ങി. ഇനിയെന്ത്? എന്ന ചോദ്യത്തോടൊപ്പം പുതുമോടിയുടെ പുറം മോടിയില്‍ ചെറിയ ചില പായലും പൂപ്പലും പിടിച്ചു തുടങ്ങുമ്പോഴാണ് Guest appearance പോലെ അസ്കറിന്റെ എന്‍ട്രി.

പുലര്‍ച്ചെ അപ്പുറത്തെ ശോഭേച്ചീടെ വീട്ടിലെ പട്ടി ടോമി പതിവില്ലാതെ ഒരിയിടുന്നത് കണ്ടപ്പോഴേ ഞാന്‍ കരുതിയതാ എന്തോ ആപത്ത്‌ വരാനുണ്ടല്ലോ എന്ന്. സുനാമിക്ക് മുന്‍പ്‌ പക്ഷികളും മൃഗങ്ങളുമൊക്കെ അത് തിരിച്ചറിഞ്ഞ് സൂചനകള്‍ തരാരുണ്ടല്ലോ... ഈ അസ്കര്‍ ഒരു മിനി സുനാമിയാണ്‌. മിനാമി എന്നും പറയാം. വല്ലപ്പോഴുമേ വരൂ. വന്നാല്‍ എന്തെങ്കിലും ഒരു പ്രശ്നം ഉറപ്പാണ്. ടൌണിലാണ് പഠിക്കുന്നത്. ഇപ്പൊ വേനലവധിക്ക് അപ്പുറത്തുള്ള അമ്മാവന്‍റെ വീട്ടില്‍ വന്നിരിക്കുകയാണ്. വന്നയുടനെ എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ട് ഒന്ന് ചുറ്റും നോക്കി ആഗമനോദ്ദേശം അസ്കര്‍ വെളിപ്പെടുത്തി.

“ഡാ നമുക്ക് കുന്നത്ത് രാജീവില്‍ പോയി മദാലസ രാത്രി കണ്ടാലോ...?”

ഞാനൊന്ന് ഞെട്ടി. തല്പര്യമില്ലാഞ്ഞിട്ടല്ല. പേടിച്ചിട്ടാണ്. അടുത്ത ടൌണിലെ ബിറ്റ്‌ പടം കളിക്കുന്ന ഫേമസ് തിയേറ്റര്‍ ആണ് കുന്നത്ത് രാജീവ്‌. സൈക്കിളില്‍ അവിടെ പോയി പടം കണ്ടു വരുന്ന കാര്യമാണ് അസ്കര്‍ പറഞ്ഞത്. കുന്നത്ത് രാജീവ്‌ എന്ന് പറയേണ്ടി വന്നാല്‍ പോലും തവണ പല്ല് തേച്ച് Mouth freshener ഉപയോഗിച്ച് വായ ശുദ്ധമാക്കുന്ന ആളുകളുള്ള നാടാണ് എന്റേത്. അപ്പോഴാ...

“അത് വേണോ?” താല്‍പര്യമുള്ളായ്മയും ആശങ്കയും ഉദയകൃഷ്ണ-സിബി കെ തോമസുമാരെപ്പോലെ ഒരുമിച്ച സ്വരത്തില്‍ ഞാന്‍ ചോദിച്ചു.

അസ്കര്‍ ഒന്നുകൂടി അടുത്ത് വന്നു. ഇപ്പൊ ഉമ്മ തരും എന്ന മട്ടില്‍ അടുത്തെത്തി നിന്നുകൊണ്ട് ഒരൊറ്റ ചോദ്യമാണ്.

“തെറ്റ് ചെയ്യാത്തവരായി ആരാ ഉള്ളത് ഗോപു മോനേ?”

വല്ലാത്തൊരു ചോദ്യമായിപ്പോയി. ഞാന്‍ മെല്ലെ തലയുയര്‍ത്തി അസ്കറിനെ ഒന്ന് നോക്കി. എന്‍റെ ചുണ്ടില്‍ വളവു തിരിഞ്ഞ് ഒരു ലോല ചിരി വന്നു നിന്നു.അടുത്ത കട്ട് തിയേറ്ററിനുള്ളിലാണ്.
ആശങ്കയുടെയുടെയും ആവേശത്തിന്റെയും ഉന്മാദത്തിന്റെയും ഉയര്‍ന്ന താപനിലയില്‍ പടം കഴിഞ്ഞ് ഗോവിന്ദന്‍കുട്ടി തോമസുകുട്ടി അപ്പുക്കുട്ടന്‍മാരോടും അസ്കറിനോടുമൊപ്പം ഞാന്‍ പുറത്തിറങ്ങി. തിരിച്ചു പോകാനായി സൈക്കിളെടുക്കാന്‍ ചെന്ന ഞാന്‍ ഞെട്ടി.

സൈക്കിള്‍ കാണുന്നില്ല...!!!


കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി. ഇല്ല എന്‍റെ സൈക്കിള്‍ മാത്രം ഇല്ല.


ഞെട്ടല്‍ പടര്‍ന്നു. എല്ലാരും ഞെട്ടി.


സൈക്കിളെടുക്കാന്‍ ചെന്ന ഞാന്‍ എക്കിളെടുക്കാന്‍ തുടങ്ങി. ടെന്‍ഷന്‍ വന്നാല്‍ ഞാന്‍ അങ്ങനെയാണ്. എല്ലായിടത്തും നോക്കി. കുടത്തിലും തപ്പി. പക്ഷേ സൈക്കിള്‍ ആ പരിസരത്തെങ്ങും ഇല്ല.


എന്‍റെ കണ്ണില്‍ ഇരുട്ട് കയറാന്‍ തുടങ്ങി. കയ്യും കാലും വിറയ്ക്കുന്നു. വീട്ടിലെന്തു പറയും. എന്‍റെ സൈക്കിള്‍... എന്‍റെ ജീവന്‍... അയ്യോ...


എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് എന്നേം അസ്കറിനേം അവന്മാര് അവന്മാരുടെ സൈക്കിളില്‍ നാട്ടിലെത്തിച്ചു. വീട്ടിലെത്തിയപ്പോള്‍ സമയം വൈകുന്നേരം 6.30 കഴിഞ്ഞിട്ടുണ്ട്. ഭാഗ്യം... മുറ്റത്തെങ്ങും ആരുമില്ല. അതുകൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിഞ്ഞു കിട്ടി. എങ്ങനെയോ അകത്തു കയറിക്കൂടി. ടെന്‍ഷന്‍ കാരണം എവിടെയും ഇരിക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ഒന്നിലും ശ്രദ്ധിക്കാനും പറ്റുന്നില്ല. ഞാന്‍ കുളിയ്ക്കാനെന്ന വ്യാജേന കുളിമുറിയില്‍ കയറി കതകടച്ചു. ഞാന്‍ വിയര്‍ത്തുകുളിച്ചു. ദൈവമേ എന്‍റെ സൈക്കിള്‍... ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍, എന്‍റെ കറക്കങ്ങള്‍, എന്‍റെ സേവനങ്ങള്‍... എല്ലാം പോട്ടെ... ഇത് എങ്ങനെ പോയെന്നു പറയും, എവിടെ വെച്ച് പോയെന്നു പറയും. കുന്നത്ത് രാജീവ്‌ എന്നോ മദാലസ രാത്രികള്‍ എന്നോ മിണ്ടാന്‍ പറ്റുമോ... വാങ്ങിച്ചു തന്നതല്ലെങ്കിലും കൊണ്ടു വന്ന കൂട് ഓട്ടോയുടെ കാശിന് എന്തായാലും അച്ഛന്‍ കണക്ക് പറയും. കുറച്ചു നാളത്തേക്ക് എന്‍റെ കാര്യത്തില്‍ ഒരു ട്രോളിംഗ് നിരോധനം ഉറപ്പാണ്... ഹമ്മേ...


ഉള്ളിലെ ആന്തലില്‍ സമയം ഉന്തിത്തള്ളി ഉന്തിത്തള്ളി എങ്ങനെയൊക്കെയോ ഒരു മണി ആക്കി. ഞാന്‍ കുളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അത് സംഭവിച്ചത്.


‘കറന്‍റ് പോയി’.


എന്‍റെ അവസ്ഥ കണ്ട് ദൈവം മെയിന്‍ സ്വിച്ച് ഓഫ് ചെയ്തതായിരിക്കണം. അല്ലാതെ തരമില്ല.


തീപ്പെട്ടിക്കും വിളക്കിനുമായുള്ള തിരച്ചില്‍ വീട്ടില്‍ നടക്കുന്നുണ്ട്. “ഈ ചെക്കന്റെ കുളി കഴിഞ്ഞില്ലേ എന്നൊക്കെ കേള്‍ക്കാം.” എന്‍റെ ചങ്കിടിപ്പ് കൂടി. ചൂടും പുകച്ചിലും പറഞ്ഞ് ഇപ്പൊ എല്ലാരും കൂടെ പുറത്തു വരും. ഇറയത്ത് സൈക്കിള്‍ കണ്ടില്ലെങ്കില്‍ പ്രശ്നമാണ്. ഒരുമാതിരിപ്പെട്ട ഒരു കാരണവും ഏശില്ല. ചങ്കിടിപ്പിന്റെ വോളിയം കൂടിയിട്ട് ബാക്കി ശബ്ദമൊന്നും കേള്‍ക്കാനും പറ്റുന്നില്ല.


പെട്ടന്നാണ് ഉമ്മറത്ത്‌ നിന്ന് എന്തോ ഒരു ശബ്ദം കേട്ടത്. ഏതായാലും ചങ്കിടിപ്പിന്റെ ശബ്ദമല്ല. ഷീറ്റിന് മുകളില്‍ ചക്ക വീണതോ മറ്റോ ആവണം. എന്തായാലും ശബ്ദം കേട്ട് ടോര്‍ച്ചും കൊണ്ട് അച്ഛന്‍ പുറത്തേക്ക് പോകുന്നുണ്ട്. അമ്മയും പുറകേയുണ്ട്. പോകുമ്പോ അച്ഛന്‍ പറയുന്നത് കേള്‍ക്കാം.


“കള്ളന്മാരുടെ ശല്യം കൂടുന്നു എന്ന് ഇന്നും കൂടെ പത്രത്തില്‍ ഉണ്ടായിരുന്നു. ആ ചെക്കന്റെ സൈക്കിള്‍ ഒന്ന് അകത്തേക്ക് എടുത്തു വെച്ചേക്കാം...”


‘കള്ളന്‍’ ആ വാക്കില്‍ എന്‍റെ തലയില്‍ കറന്‍റ് വന്നു. അടുത്ത നീക്കം പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അച്ഛന്‍റെ ഞെട്ടലോടു കൂടിയുള്ള ഡയലോഗ് വന്നു.


“അയ്യോ ഇവിടെ ഉണ്ടായിരുന്ന സൈക്കിള്‍ എവിടെ പോയി?


ഇത് തന്നെ തക്കം. കൂട് തുറന്നു വിട്ട പട്ടിയെപ്പോലെ ഞാന്‍ കുളമുറിയില്‍ നിന്നും ഉമ്മറത്തേക്ക് ഓടി. ചെന്നയുടനെ ഇറയത്ത് ഒന്ന് നോക്കി സീനില്‍ ഒരു ഡയലോഗ് കയ്യില്‍ നിന്നിട്ട് എന്‍റെ ഭാഗം സേഫ് ആക്കി.


“ഞാന്‍ ഇവിടെ വെച്ചിരുന്നതാ... അയ്യോ എന്‍റെ സൈക്കിള് കള്ളന്‍ കൊണ്ടുപോയി...!!!”


പിന്നെ സീന്‍ കൊണ്ടുപോയത് അമ്മയാണ്. നെഞ്ചത്തടിച്ച് ഒറ്റ അലര്‍ച്ചയാണ്.


“കള്ളന്‍... കള്ളന്‍... അയ്യോ എന്‍റെ മോന്‍റെ സൈക്കിള്‍ കള്ളന്‍ കൊണ്ടു പോയേ...”


പിന്നെ ആകെ ഒരു ബഹളമായിരുന്നു. ചേട്ടന്‍ ഇറങ്ങി കള്ളനെ തിരഞ്ഞ് ഇടവഴി ഓടുന്നു. അമ്മയുടെ കരച്ചിലിന് കോറസായി ചേച്ചിയും ശോഭേച്ചിയും കൂടുന്നു. അയല്‍പക്കക്കാര് വരുന്നു. തിരയലും പിടിക്കലും ആകെ മൊത്തം ടോട്ടലി പറഞ്ഞാ പഞ്ചാരിമേളം ഡോള്‍ബി DTS.


ഇതിനിടയില്‍ ആരൊക്കെയോ എന്നെ ആശ്വസിപ്പിക്കുന്നുണ്ട്‌ അതാണ്‌ ട്രാജഡി. എല്ലാം കണ്ടും കൊണ്ടും നിര്‍വികാരനായി നീറുന്ന മനസോടെ ഞാന്‍ ഒരു മൂലയ്ക്ക്... സൈക്കിള് നഷ്ട്ടപ്പെട്ടത്തിന്റെ വിഷമത്തിലാണെങ്കിലും ഉള്ളില്‍ എവിടെയോ ഒരു ചിരി സിഗ്നല്‍ തിരയുന്നില്ലേ എന്നൊരു സംശയം.


പിന്നെ കുറച്ചു നാളത്തേക്ക് കള്ളനെ പിടിക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കലും, സംശയം തോന്നുന്ന കമ്പിളിപുതപ്പ് വില്‍പ്പനക്കാരെയും, കുപ്പി-പാട്ട പെറുക്കല്കാരെയും ചോദ്യം ചെയ്യലും, ഗൂര്‍ഘയെ നിയമിക്കലുമൊക്കെയായി പഞ്ചായത്ത്‌ പ്രസിഡന്റും പഞ്ചായത്തിന് ഉപകാരമില്ലാത്ത കുറച്ചു മെമ്പര്‍മാരും ഒന്ന് സജീവമായി എന്നുള്ളതും. ചില ഭഗീരഥന്‍പിള്ളമാരുടെ രാത്രി സഞ്ചാരങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചു എന്നതുമായിരുന്നു ഒലവങ്കോടിന് ടിയാന്‍റെ സൈക്കിള്‍ മോഷണം ചെയ്ത ഉപകാരം.


എന്നാലും എന്‍റെ സൈക്കിള്... അത്...???

01 August 2014

ഫ്ലാറ്റ് നമ്പര്‍ 7D

ശിഖിരങ്ങളുണ്ട് ശാഖകളും
കൂടുകളുണ്ട് കനവുകളും
ഉയരുന്നുണ്ട് നാടുനീളെ
മണ്ണകന്ന ജീവിതങ്ങള്‍...
വളരുന്നുണ്ട് വഴികള്‍ തോറും
വേരുകളില്ലാത്ത വൃക്ഷങ്ങള്‍...


05 July 2014

മുത്തശ്ശി വളര്‍ത്തിയ പെണ്‍കുട്ടി

നിയമപരമായി ബന്ധം വേര്പെടുത്തിയ ഭാര്യയും ഭര്ത്താവും പോലെയാണ് ഇപ്പോള്നമ്മളും കോളേജും. പ്രത്യക്ഷത്തില്അവകാശങ്ങളൊന്നും ഇല്ല... എന്നാല്പരോക്ഷമായി ഒരു സ്വാധീശക്തി എന്നുമുണ്ടാകും... അല്ലേ?”

കയ്യിലെ ബിയര്ബോട്ടിലിലെ അവസാന ഇറക്കുകളില്ഒന്നെടുത്തു കൊണ്ട് മധു ചോദിച്ചു നിര്ത്തി. മറുപടി പറയാതെ ആശ ചെറുതായൊന്ന് ചിരിച്ചു. അവളുടെ കയ്യിലെ ബോട്ടിലിലെ അവസാന തുള്ളികള്ഇളകി.

BBD വിമന്സ്ഹോസ്റ്റലിലെ രണ്ടാം നിലയില്പതിവു പോലെ മധുമിതയുടെ ശബ്ദം ഉയര്ന്നു. ആവേശത്തിന്റെ-ഉന്മാദത്തിന്റെ-കെട്ടു പൊട്ടുന്ന വേദനയുടെ ശബ്ദം...

ബിയര്ബോട്ടിലോടു കൂടി രണ്ടു കൈകളും വായുവിലേക്ക് ഉയര്ത്തി അവള്പറഞ്ഞു തുടങ്ങി.

BSC ബോട്ടണിയുടെ മുഴുവന്പരിഭവങ്ങളും കുശുമ്പുകളും സ്വപ്നങ്ങളും ഏറ്റു വാങ്ങിയിരുന്ന ചുവരുകളേ നിങ്ങള്ക്ക് വിട, ഞങ്ങള്ക്കു വേണ്ടി ബീവറേജസില്ക്യൂ നിന്നിരുന്ന പാല്ക്കാരന്പയ്യനേ നിനക്ക് വിട, 3 കൊല്ലം ഞങ്ങളുടെ വിശപ്പടക്കിയ മോശം ദോശയായ മോശയ്ക്ക് വിട, മേരി മൂരാച്ചി വാര്ഡന്റെ തുഗ്ലക്ക്പരിഷ്കാരങ്ങള്ക്ക് വിട, ഉറക്കമിളച്ചിരുന്ന് ഞങ്ങള്വിളിച്ചു വരുത്തിയ ആത്മാക്കളേ ഇനിയീ മുറി നിങ്ങള്ക്ക് സ്വന്തം... ഞങ്ങള്ക്കു വിട തരിക... നിങ്ങളിനി വരും തലമുറയെ പ്രാപിച്ചു കൊള്...”

അതും പറഞ്ഞു കൊണ്ട് അവള്ബോട്ടിലിലെ അവസാന ഇറക്കും കുടിച്ചു വറ്റിച്ചു.

കൈ മടക്കി വെച്ച ഫുള്കൈ ഷര്ട്ടും ജീന്സുമിട്ട്, ബോബ് ചെയ്ത തലമുടിയുമായി തീപ്പൊരി പ്രസംഗം നടത്തിയിരുന്ന കോളേജ് യൂണിയന്ചെയര്മാന്അവളില്എവിടെയൊക്കെയോ ബാക്കിയുള്ളതുപോലെ ആശയ്ക്ക് തോന്നി.

നന്നായി തലയ്ക്കു പിടിച്ചിട്ടുണ്ടല്ലോആശ ചോദിച്ചു.

സാഹചര്യങ്ങളാണ് ലഹരി കൂട്ടുന്നത്ആശ മോളേ...” മൂടല്വീണ ഒരു ചിരിയോടെ മധു പറഞ്ഞു.

ലഹരിയ്ക്ക് മായ്ക്കാനാകാത്ത പതര്ച്ച കീഴ്പ്പെടുത്തിയ ശബ്ദത്തില്ആശ ചോദിച്ചു.

ഇനിയിതുപോലെ ഒരു ദിവസം വരുമോടീ?”

അത് നമ്മുടെയൊക്കെ കെട്ടിയവന്മാരുടെ സ്വഭാവം അനുസരിച്ചിരിക്കുംമുഖത്ത് നോക്കാതെ അത് പറഞ്ഞു തീര്ത്തു മധു കയ്യിലുള്ള ബിയര്ബോട്ടില്അരികിലുള്ള ജനലിലൂടെ പുറകിലെ കാടു മൂടിയ ചവറുകളിലേക്ക് എറിഞ്ഞു. മറ്റ് ബിയര്ബോട്ടിലുകളുടെ കൂട്ടത്തിലേക്ക് ഒരു കുപ്പി കൂടി ശബ്ദമുണ്ടാക്കാതെ ചെന്നു ചേര്ന്നു.

പാതി കുടിച്ച ബോട്ടില്ആശ മധുവിന് നേരെ നീട്ടി.

ഇന്നും നീ മുഴുവനാക്കിയില്ലേ?” ബോട്ടില്വാങ്ങിച്ചു കൊണ്ട് മധു ചോദിച്ചു.

മതിയെടീ എനിക്കിത് തന്നെ ധാരാളമാണെന്ന് നിനക്കറിഞ്ഞു കൂടേഅതും പറഞ്ഞു കൊണ്ട് പായ്ക്ക് ചെയ്ത ബാഗുകള്എടുത്ത് ആശ എഴുന്നേറ്റു.

കാറ് ഇപ്പൊ വരും... ഞാന്ഇറങ്ങട്ടേടീ...”

ആശയുടെ കണ്ണുകളില്കണ്ണുനീരിന്റെ ഉറവ പൊട്ടിത്തുടങ്ങിയിരുന്നു.

മധു വന്ന് കെട്ടിപ്പിടിച്ചു ആര്ക്കും വിട്ടുകൊടുക്കാന്‍ മനസില്ലാത്ത പോലെ... തൂക്കി നോക്കാനാകാത്ത വേദനയുടെ ഭാരമുള്ള ഒരു തുള്ളി കണ്ണുനീര്‍, മധുവിന്റെ കണ്ണില്നിന്നും ആശയുടെ തോളില്പതിച്ചു. മധു കരയുകയാണ്.

എടോ മാധവന്നായരേ, താന്ഞങ്ങടെ ആണ്കുട്ടിയാ... താന്കരഞ്ഞാ ഞങ്ങള്ക്ക് നാണക്കേടാ...” സ്വയം നിയന്ത്രിച്ചു കൊണ്ട് ആശ പറഞ്ഞു.

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മധു പറഞ്ഞു.

ശരിയാ... ആണ്കുട്ടികള് കരയാന്പാടില്ലെന്നാ മുത്തശ്ശി പറയാറ്.. പക്ഷേ മുത്തശ്ശി വളര്ത്തിയ പെണ്കുട്ടികള്ഒരിക്കലും ആണ്കുട്ടികളാവാറില്ലെന്ന് മുത്തശ്ശിയ്ക്ക് അറിയില്ലല്ലോ... മുഖംമൂടി വല്ലപ്പോഴുമെങ്കിലും അഴിക്കണ്ടേടോ?”

തോളത്തു നിന്നും തലയെടുത്ത് കൈകള്കൊണ്ട് മധുവിന്റെ മുഖമുയര്ത്തിക്കൊണ്ട് ആശ പറഞ്ഞുപാടില്ല... തനിക്കീ മുഖംമൂടി ആവശ്യമാണെടോ..”

താഴെ നിന്നും കാറിന്റെ ഹോണ്‍.

ദേ വണ്ടി വന്നു... ഡീ സ്മെല്ഉണ്ടോ?” ഊതിക്കൊണ്ട് ആശ ചോദിച്ചു.

ഒന്നരക്കുപ്പി ബിയറിന് എന്തോന്ന് സ്മെല്ലാടീ പോത്തേ...” വെള്ളത്തില്ചേര്ന്ന ഓയില്പോലെ ചിരി പാതി ചേര്ന്ന ഒരു കരച്ചിലോടെ പാതി ബാക്കി വെച്ച ബോട്ടിലുമായി മധു ചോദിച്ചു.

അല്ല നീയെങ്ങനെയാ പോണേ? ഞാന്ഡ്രോപ്പ് ചെയ്യണോ?” കണ്ണു തുടച്ചു കൊണ്ട് ആശ ചോദിച്ചു.

വേണ്ട അച്ഛന്ഓട്ടോയും കൊണ്ട് വരും

കയ്യിലെ ബിയര്ബോട്ടില്നോക്കി ആശ പറഞ്ഞുഇനി കഴിക്കണ്ട... അച്ഛന് മനസിലായാലോ?”

ഹും.. മനസിലാക്കേണ്ടത് മനസിലാക്കാനുള്ള ബോധം അയാള്ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ട് കുഴപ്പമില്ല നീ ഇറങ്ങിക്കോ”. നിര്വികാരതയുടെ പുച്ഛം കലര്ന്ന സ്വരത്തില്മധു പറഞ്ഞു.

നിസ്സഹായതയുടെ ഒരു ചിരിയില്മധുവിന്റെ കവിളില്തലോടി ആശ പറഞ്ഞു

പോട്ടേ...”

മം...” മധുവിന്റെ മൂളല്പാതിയില്നിന്നു.

ഒരു കാലഘട്ടത്തിന്റെ ഓര്മ്മകള്പകുത്തെടുത്തു കൊണ്ട് ആശ ഇറങ്ങി. മറുപാതിയും, പാതിയായ ബോട്ടിലുമായി മുറിയില്മധു ഒറ്റയ്ക്കായി...

നന്ദി: മണിക്കുട്ടിയ്ക്ക് :)