13 September 2015

റോക്ക്സ്റ്റാര്‍

ഇറ്റലി.

വെറോനയിലെ ഗാലറി ആര്‍ത്തിരമ്പുകയാണ്... സ്റ്റേഡിയത്തിന് അകത്തും പുറത്തും ആരവത്തിന്‍റെ അലയൊലികള്‍. ആവേശത്തിന്‍റെ ഹൃദയമിടിപ്പ്‌ പോലെ അന്തരീക്ഷത്തില്‍ ഡ്രംസിന്‍റെ താളം. വിംഗ്സ് ഓണ്‍ ഫയര്‍ ടൂര്‍ 2011; മ്യൂസിക്‌ കണ്‍സേര്‍ട്ട് തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. പതിനായിരങ്ങള്‍ അക്ഷമരായി അവിടെ കാത്തിരിക്കുന്നത് ഒരെയോരാള്‍ക്ക് വേണ്ടിയാണ്... അവരെ അവിടെ എത്തിച്ചിരിക്കുന്നത് ആ ഒരൊറ്റ പേരാണ്... ജോര്‍ദാന്‍ ... ദ റോക്ക്സ്റ്റാര്‍ ... അയാള്‍ക്ക്‌ വേണ്ടി വേദിയും മനസുകളും ഒരുങ്ങിക്കഴിഞ്ഞിട്ടു നേരമായിരിക്കുന്നു. എന്നാല്‍ ജോര്‍ദാന്‍???

ലോകം കാതോര്‍ക്കുന്ന, ആരാധിക്കുന്ന, ആ മാന്ത്രികന്‍ കുറച്ച് ദൂരെയായി തെരുവില്‍ ഒരു പിടിവലിയിലാണ്... ലോക്കല്‍ ലഹരിശാലായില്‍ നിന്നു തുടങ്ങിയ ഒരു കശപിശ. കുറച്ചു പേര്‍ അയാളെ പിടിച്ച് വെച്ചിരിക്കുന്നു. മര്‍ദിക്കുന്നു. മുഖത്ത് ചോരയുടെ നഖപ്പാടുകള്‍. തിരിച്ച് ആക്രമിക്കുന്ന അയാളില്‍ വല്ലാത്ത ഒരുതരം വന്യത. ഒരുവേള അവരില്‍ നിന്നും കുതറിയോടുന്ന അയാള്‍ പടികളും ഇടവഴികളും കടന്ന് സിഗ്നല്‍ പോലും വക വെയ്ക്കാതെ റോഡ്‌ മുറിച്ചു കടന്ന് ബസില്‍ കയറുന്നു. വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ ഫ്ലക്സിലെ മുഖം തന്നെയല്ലേ ഇതെന്ന് തിരിച്ചറിയുന്ന പിന്‍ സീറ്റുകാരി വൃദ്ധയുടെ അത്ഭുതം. അയാള്‍ ബസ്സിറങ്ങുമ്പോള്‍ സ്റ്റേഡിയത്തിന് പുറത്ത് കാത്തു നില്‍ക്കുന്ന സ്ത്രീകളുടെ ആര്‍പ്പു വിളികള്‍. അത് ശ്രദ്ധിക്കാതെ മെയിന്‍ ഗേറ്റിലേക്ക് നടന്നടുക്കുന്ന ജോര്‍ദാന്‍. ബാരിക്കേടിനോടുള്ള ദേഷ്യം. ഓടിയടുക്കുന്ന കൂടുതല്‍ ആരാധികമാര്‍. പാഞ്ഞടുക്കുന്ന സെക്യൂരിറ്റീസ്. മറ്റൊന്നിലേക്കും ശ്രദ്ധ പോകാതെ സുരക്ഷാ വലയത്തിനോടൊപ്പം വേദിയിലേക്ക് നീങ്ങുന്ന ജോര്‍ദാന്‍. ചടുലമായ ചുവടുകള്‍. ഓരോ ചുവടിലും മുഖത്ത് ആരോടെന്നില്ലാത്ത അമര്‍ഷം. കൂസലില്ലായ്മ. ഇനിയൊന്നും നഷ്ട്ടപ്പെടുവാന്‍ ഇല്ലാത്തവനെപ്പോലെയുള്ള ഒരു നിര്‍വികാരത. ഇടയ്ക്ക് മുകളിലേക്ക് നോക്കി നിശ്വാസം. ഗാലറിയിലേക്ക് അയാള്‍ എത്തുമ്പോള്‍ ഇരട്ടിക്കുന്ന ഇരമ്പം. ജനസമുദ്രത്തിലൂടെ ചാല് തീര്‍ത്ത് ഒടുവില്‍ അയാള്‍ വേദിയിലേക്ക്... മാറുന്ന ഡ്രംസിന്‍റെ താളം. ഊരി നിലത്തിടുന്ന ഓവര്‍കോട്ട്. ഗിറ്റാര്‍ ഏല്‍പ്പിക്കുന്ന സഹായി. പുതിയ ഓവര്‍ കോട്ട് ധരിപ്പിക്കുന്ന മറ്റൊരു സഹായി. 4,3,2... കൈകുടയുന്ന ജോര്‍ദാന്‍. സ്റ്റേജിലെ വലിയ സ്ക്രീനിന് അഭിമുഖമായി ജനങ്ങള്‍ക്ക് പിന്തിരിഞ്ഞ് നില്‍ക്കുന്ന ജോര്‍ദാന്‍. വെള്ളമൊഴിച്ച് കഴുകുന്ന മുഖം. മുറുകുന്ന താളം. ഒരു കുതിപ്പിനുള്ള തയ്യാറെടുപ്പ്. അയാള്‍ തിരിയുന്നു. ബീറ്റ് മാറുന്നു. മൈക്കിനു നേരെ കുതിക്കുന്ന ജോര്‍ദാന്‍. മൈക്കില്‍ ഉറച്ച പിടിത്തം. ആളുകളിലേക്ക്‌ ഒരു നോട്ടം. കണ്ണുകളില്‍ ഗൂഡമായ ഒരു വേദന.  ഉള്ളില്‍ കത്തുന്ന തീയുടെ പ്രതിഫലനം. ജോര്‍ദാന്‍റെ കൈ വിരല്‍ സ്ട്ട്രിങ്ങ്സിലേക്ക്...

ഇമ്മീഡിയറ്റ് കട്ട് റ്റു ഡല്‍ഹി.

കയ്യില്‍ ഗിറ്റാറുമേന്തി അവിടെ ജനാര്‍ദനന്‍ പാടുകയാണ്... അവന്‍റെ ജീവിതം തുടങ്ങുകയാണ്... സംഗീതം മാത്രം സ്വപ്നം കണ്ട ജനാര്‍ദന്‍ എന്ന ശരാശരി ദില്ലിക്കാരന്‍ ചെറുപ്പക്കാരന്‍റെ സ്വപ്നത്തിന്‍റെ, ഉള്ളിലെ സംഗീതമായി മാറുന്ന അവന്‍റെ പ്രണയത്തിന്‍റെ, പ്രണയ നഷ്ട്ടത്തിന്‍റെ, ദര്‍ശനത്തിന്‍റെ, ഒരായുസ്സ് മുഴുവന്‍ പാടിത്തീരുന്ന വേദനയുടെ ജീവിതം... റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിന്‍റെ ആദ്യത്തെ 5 മിനിറ്റ് തന്നെ അത് പറയുന്നുണ്ട്. ഒരുപക്ഷേ ആദ്യ കാഴ്ച്ചയില്‍ വ്യക്തമായേക്കാത്ത ഒന്ന്. ഈ തുടക്കം വീണ്ടും വീണ്ടും കാണുക എന്നത് ഇപ്പോള്‍ ഒരു ശീലമായിരിക്കുന്നു... വീണ്ടും കാണുമ്പോള്‍ കൂടുതല്‍ ആഴം കാണുന്നു. കണ്ടിട്ടുള്ള സിനിമകളിലേക്കും വെച്ച് ഏറ്റവും പ്രിയപ്പെട്ട തുടക്കങ്ങളില്‍ ഒന്നാകുന്നു...


#സിനിമ #ജിവിതം #പഠനം

1 comment: